ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; കല്ലേറ്, കണ്ണീര്‍ വാതകം; റോഡില്‍ കുത്തിയിരിപ്പ്

ശബരിമല പ്രശ്‌നത്തില്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; കല്ലേറ്, കണ്ണീര്‍ വാതകം; റോഡില്‍ കുത്തിയിരിപ്പ്

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലേറു നടത്തി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഏതാനും പേര്‍ക്കു പരുക്കു പറ്റി.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നത് ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാരം നടത്തുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. വിവിധ ജില്ലകളില്‍നിന്നുള്ള നൂറുകണക്കിനു പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തി. 

ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊലീസിനു നേരെ പ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. 

അക്രമം ഉണ്ടാക്കരുതെന്നും കല്ലേറു നടത്തരുതെന്നും നേതാക്കള്‍ പ്രവര്‍ത്തകരോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെ തന്നെയാണ് ശക്തമായ കല്ലേറുണ്ടായത്. ചെറിയ തോതില്‍ ബലപ്രയോഗം നടത്തിയെങ്കിലും പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഇടപെട്ടില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്റ്റാച്യൂവിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെയും ജില്ലാ പ്രസിഡന്റ് സുരേഷിന്റെയും നേതൃത്വത്തിലാണ് കുത്തിയിരിപ്പു സമരം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com