ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നത്: കുരീപ്പുഴ

ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നത്: കുരീപ്പുഴ
ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നത്: കുരീപ്പുഴ


കൊച്ചി: ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നതാണെന്നാണ് തനിക്കു തോന്നിയിട്ടുള്ളതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ശബരിമലയില്‍ നാളെ സ്ത്രീകള്‍ കയറും എന്നതില്‍ സംശയമില്ല. ശബരിമലയില്‍ പോയതുകൊണ്ട് സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്നു ചോദിച്ചാല്‍ തനിക്കങ്ങനെ അഭിപ്രായമില്ലെന്ന് കുരീപ്പുഴ പറഞ്ഞു. മീഡിയ വണ്‍ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് കുരീപ്പുഴയുടെ പരാമര്‍ശങ്ങള്‍.

പുരോഗമനത്തിനു വേണ്ടിയുള്ള എല്ലാ സമരങ്ങളും ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് കുരീപ്പുഴ പറഞ്ഞു. അതെല്ലാം താല്‍ക്കാലിക പിന്‍നടത്തങ്ങളാണ്. കാലക്രമേണ പുരോഗമന ആശയങ്ങള്‍ മേല്‍ക്കൈ നേടും. അതുകൊണ്ട് ശബരിമലയില്‍ നാളെ സ്ത്രീകള്‍ കയറും എന്നതില്‍ തനിക്കു സംശയമില്ല.

ശബരിമലയില്‍ പോയതുകൊണ്ട് സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്നു ചോദിച്ചാല്‍ എനിക്കങ്ങനെ അഭിപ്രായമില്ല. ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നതാണ് നല്ലതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പക്ഷേ പ്രശ്‌നം അതല്ല, സ്ത്രീകള്‍ക്കു സഞ്ചാര സ്വാതന്ത്ര്യമുണ്ടാവണം. അവരെ നമുക്ക് എവിടെയും പ്രവേശിപ്പിക്കാന്‍ സാധിക്കണം. അവരുടെ അന്തസിനെ ബഹുമാനിക്കണം. അവരുടെ ശരീരത്തെ മാനിക്കണം. ശരീരത്തെ ഭോഗവസ്തുയായി കാണുകയല്ല, ബഹുമാനിക്കുകയാണ് വേണ്ടത്- കുരീപ്പുഴ പറഞ്ഞു.

എപ്പോഴും പിന്നോട്ടുനടക്കാവുന്ന മാനസികാവസ്ഥ കേരളത്തിനുണ്ട്. പുറമേ അയിത്തവും ജാതിവ്യവസ്ഥയും ഇല്ലെന്നു പറയുമ്പോഴും ഉള്ളില്‍ അതുണ്ട്. പുറത്തിടത്താന്‍ മതേതര ചെരിപ്പും അകത്തിടാന്‍ മത ചെരുപ്പും ഉപയോഗിക്കുന്നവരാണ് നമ്മള്‍. കുടുംബങ്ങളില്‍നിന്നും ജാതിയെയും മതത്തെയും അന്ധവിശ്വാസങ്ങളെയും മാറ്റിനിര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞില്ലെന്ന് കുരീപ്പുഴ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com