സമരത്തെ സര്‍ക്കാര്‍ നിസ്സാരവത്കരിക്കുന്നു, മുട്ടുമടക്കില്ലെന്ന് ചെന്നിത്തല

പഴയകാലത്ത് മുതലാളിമാര്‍ തൊഴിലാളി സമരത്തെ നേരിട്ട രീതിയിലാണ് സര്‍ക്കാര്‍ പ്രതിപക്ഷ സമരത്തെ കാണുന്നത്
സമരത്തെ സര്‍ക്കാര്‍ നിസ്സാരവത്കരിക്കുന്നു, മുട്ടുമടക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ നിസ്സാരവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഴയകാലത്ത് മുതലാളിമാര്‍ തൊഴിലാളി സമരത്തെ നേരിട്ട രീതിയിലാണ് സര്‍ക്കാര്‍ പ്രതിപക്ഷ സമരത്തെ കാണുന്നത്. ഈ ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. 

സമരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പീക്കറുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രതീക്ഷയോടെയാണ് പ്രതിപക്ഷം സ്പീക്കറുടെ ചര്‍ച്ചയില്‍ പങ്കെടുത്തത്. എ്ന്നാല്‍ അംഗീകരിക്കാവുന്ന നിര്‍ദേശങ്ങളല്ല സ്പീക്കര്‍ മുന്നോട്ടുവച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രസ്താവന നടത്തി സമരം അവസാനിപ്പിക്കണമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. യോജിക്കാന്‍ കഴിയുന്ന കാര്യമല്ല സ്പീക്കര്‍ മുന്നോട്ടുവച്ചത്. ഇതിനെത്തുടര്‍ന്നാണ് സഭ സ്തംഭിക്കുന്ന സാഹചര്യമുണ്ടായതെന്ന് ചെന്നിത്തല വിശദീകരിച്ചു. 

സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും സമീപനമാണ് സ്വീകരിക്കുന്നത്. പഴയകാലത്ത് മുതലാളിമാര്‍ തൊഴിലാളി സമരത്തെ നേരിട്ടതുപോലെയാണ് സര്‍ക്കാര്‍ പ്രതിപക്ഷ സമരത്തെ കാണുന്നത്. ജനാധിപത്യത്തില്‍ ഇത് അംഗീകരിച്ചുകൊടുക്കാനാവില്ല. ശക്തമായ സമരവുമായി മുന്നോട്ടുപോവും.

പ്രതിപക്ഷം ഉന്നയിച്ച ഒരു ആവശ്യത്തോടും സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല. യുഡിഎഫ് സമരത്തെ സര്‍ക്കാര്‍ നിസ്സാരവത്കരിക്കുകയാണ്. സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സര്‍ക്കാരിനു താത്പര്യമില്ല. മുഖ്യമന്ത്രി തന്നെ രണ്ടു തവണ ഇറങ്ങിപ്പോവുന്നതു കണ്ടു. 

ശബരിമല തീര്‍ഥാടനത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.  ഒരു കോടിയില്‍ താഴെ തീര്‍ഥാടകരാണ് ഇതുവരെ ശബരിമലയില്‍ എത്തിയത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ബിജെപിയുടെ സമരവുമാണ് ഇതിനു കാരണം. ബിജെപിയുടെ സമരം ഇപ്പോള്‍ ഇല്ല. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടി പിന്‍വലിച്ചാല്‍ തീര്‍ഥാടകരുടെ എണ്ണം ഉയരും. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സമരം ചെയ്യുന്നതിനാല്‍ നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com