പിറവം പള്ളി തര്‍ക്കം : ഹര്‍ജി ഹൈക്കോടതിയില്‍ ; യാക്കോബായ വിഭാഗത്തിന്റെ അടിയന്തര സുന്നഹദോസ് ഇന്ന് ചേരും

1934 ലെ സഭ ഭരണഘടന ഭേദഗതി ചെയ്തായാലും തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം പാലിക്കണമെന്നാണ് ആവശ്യം
പിറവം പള്ളി തര്‍ക്കം : ഹര്‍ജി ഹൈക്കോടതിയില്‍ ; യാക്കോബായ വിഭാഗത്തിന്റെ അടിയന്തര സുന്നഹദോസ് ഇന്ന് ചേരും

കൊച്ചി : പിറവം സെന്റ് മേരിസ് പള്ളിയിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകക്കാരായ മത്തായി ഉലഹന്നാന്‍, മത്തായി തൊമ്മന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. 

ആവശ്യമെങ്കില്‍ 1934 ലെ സഭ ഭരണഘടന ഭേദഗതി ചെയ്തായാലും തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം പാലിക്കണമെന്നാണ് ആവശ്യം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ന്യൂനപക്ഷ വിഭാഗം 2017 ജൂലായ് മൂന്നിലെ സുപ്രിംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് മുന്നോട്ടുപോകുകയാണ്. 

അത് പള്ളിയിലെ മതപരമായി അവകാശം, സ്വത്തുക്കളുടെ നടത്തിപ്പ്, എന്നിവയില്‍ വിഷമം സൃഷ്ടിക്കുന്നു. അനുരഞ്ജനത്തിലൂടെയുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്.
 

അതിനിടെ പിറവം പള്ളിത്തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ യാക്കോബായ വിഭാഗം ഇന്ന് അടിയന്തര എപ്പിസ്‌കോപ്പൽ സുന്നഹദോസ് വിളിച്ചു. രാവിലെ മുതൽ പിറവം പള്ളിയിൽത്തന്നെ ഇത് നടക്കുമെന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ പറഞ്ഞു. മൂന്നു മാസത്തിലൊരിക്കലാണ് സാധാരണ സുന്നഹദോസ് നടക്കാറുളളത്. ഈ വിഷയമുള്ളതിനാൽ അടിയന്തര സുന്നഹദോസ് വിളിക്കുകയായിരുന്നു.

പ്രശ്നപരിഹാരത്തിന് യാക്കോബായ പക്ഷം സന്നദ്ധമാണ്. പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് ഭരിക്കപ്പെടട്ടെ. ന്യൂനപക്ഷത്തിന് ഭൂരിപക്ഷം പള്ളി നിർമിച്ചു നൽകണം. സെമിത്തേരികൾ പൊതുവായി ഉപയോഗിക്കാം. സുപ്രീംകോടതി വിധി വന്ന ശേഷം വലമ്പൂർ പള്ളി, കുന്നയ്ക്കാൽ പള്ളി, ഊരമന പള്ളി എന്നിവിടങ്ങളിൽ സമവായത്തിലൂടെ പ്രശ്നം പരിഹരിച്ചു.

വിശ്വാസികൾ പ്രതിരോധിക്കുമ്പോൾ സർക്കാർ നിസ്സഹായരാകും. പിറവം പള്ളിയിൽ 2500-ലധികം കുടുംബങ്ങൾ യാക്കോബായ വിഭാഗമാണ്. എതിർപക്ഷം 200 കുടുംബങ്ങളെയുള്ളൂ. പല പള്ളികളിലും സമവായത്തിനു വേണ്ടി യാക്കോബായ വിഭാഗം വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ്, കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മാർ ഇൗവാനിയോസ്, ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത എന്നിവർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com