ന്യൂഡൽഹി: ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി. തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് ഉണ്ടായ മുന്നേറ്റത്തിൽ പ്രതികരിക്കുകയായിരുന്നു ആന്റണി.
അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വര്‍ഗീയശക്തികള്‍ക്കുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. മോദി മുക്തഭാരതമാണ് ഇനി വരാന്‍ പോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മോദിക്കെതിരെ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണിത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാര്തതില്‍ നിന്നും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 15 വർഷം തുടർച്ചയായി ഭരിച്ചിരുന്ന ഛത്തീസ്ഗഡ് കോൺഗ്രസ് പിടിച്ചെടുത്തു. ബിജെപി ഭരിച്ചിരുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് അധികാരത്തിലേറാനുളള സാധ്യതയാണ് നിലനിൽക്കുന്നത്. അതേസമയം മിസോറാമില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ