പത്തനംതിട്ട: ബാങ്കിൽ നിന്ന് വായ്പ വാങ്ങി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയെ പൊലീസ് പിടികൂടി. ബാങ്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ശങ്കര്‍ അയ്യർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
പണം ആവശ്യമുള്ളവരെ പരിചയപ്പെട്ടശേഷം ചെറിയ സാമ്പത്തിക സഹായം നൽകി വിശ്വാസം നേടിയെടുത്താണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. ആഡംബര വാഹനങ്ങളിലാണ് ഇയാളുടെ സഞ്ചാരം. കണ്ടാൽ മാന്യനെന്ന് തോന്നിക്കുന്ന തരത്തിൽ വസ്ത്രങ്ങൾ ധരിക്കുന്നതുകൊണ്ടുതന്നെ ആർക്കും സംശയം തോന്നിയിരുന്നില്ല.
ഉടമയിൽ നിന്ന് പ്രമാണം കൈപ്പറ്റിയശേഷം ആവശ്യപ്പെട്ടതിൽ കൂടുതൽ പണം ബാങ്കിൽ നിന്ന് വായ്പ വാങ്ങും. അധിക തുക മുഴുവൻ കൈക്കലാക്കിയശേഷം കടന്നുകളയുകയാണ് ഇയാളുടെ പതിവ്. വായ്പയെടുത്ത ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വരുമ്പോഴാണ് ഉടമസ്ഥർ വായ്പാവിവരങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത്.
തട്ടിപ്പിനിരയായ നിരവധിയാളുകൾ പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ മല്ലപ്പള്ളി, തിരുവല്ല, പെരുമ്പട്ടി മേഖലകളിൽ നിന്ന് നിരവധി ആളുകൾ പരാതി നൽകിയിട്ടുണ്ടെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ