ഐഎസില്‍ ചേരാന്‍ കണ്ണൂരിലെ രണ്ട് കുടുംബം നാടുവിട്ടു; സംഘത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം പത്ത് പേര്‍

തീവ്രവാദി സ്വഭാവമുള്ള സംഘടനയുമായി ഇവര്‍ക്ക് നേരത്തേ ബന്ധമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഐഎസില്‍ ചേരാന്‍ പോയിരുന്നു
ഐഎസില്‍ ചേരാന്‍ കണ്ണൂരിലെ രണ്ട് കുടുംബം നാടുവിട്ടു; സംഘത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം പത്ത് പേര്‍


കണ്ണൂര്‍; ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേരാന്‍ രണ്ട് കുടുംബം അടക്കം പത്ത് പേര്‍ നാടുവിട്ടതായി റിപ്പോര്‍ട്ട്. അഴീക്കോട് പൂതപ്പാറയിലെ രണ്ട് കുടുംബവും സിറ്റി കുറുവയിലെ ഒരാളുമാണ് നാടുവിട്ടതെന്ന് പൊലീസിന് വിവരം ലഭിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് ഐഎസില്‍ ചേരാനായി പോയിരിക്കുന്നത്. ഇവര്‍ സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഐഎസ് കേന്ദ്രത്തിലേക്ക് പോയിട്ടുണ്ടാവുമെന്നാണ് സംശയിക്കുന്നത്. 

പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, പൂതപ്പാറയിലെതന്നെ അന്‍വര്‍, ഭാര്യ അഫ്‌സീല, മൂന്നുമക്കള്‍, കുറുവയിലെ ടി.പി. നിസാം എന്നിവരാണ് മൈസൂരിലേക്ക് എന്ന് പറഞ്ഞ് നവംബര്‍ 20 ന് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തിരിച്ചുവരാതായതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പോയത് യുഎഇയിലേക്കാണെന്ന് മനസിലായത്. ഇവിടെ നിന്നാണ് ഇവരെ കാണാതായിരിക്കുന്നത്. സിറിയയില്‍ ഐഎസ് കേന്ദ്രങ്ങള്‍ മിക്കവാറും തകര്‍ന്നതിനാല്‍ അഫ്ഗാനിസ്താനിലെ ഏതോ കേന്ദ്രത്തില്‍ ഇവര്‍ എത്തിയിട്ടുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്.

തീവ്രവാദി സ്വഭാവമുള്ള സംഘടനയുമായി ഇവര്‍ക്ക് നേരത്തേ ബന്ധമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഐ.എസില്‍ ചേരാന്‍ പോയിരുന്നു. പാപ്പിനിശ്ശേരിയില്‍നിന്നുപോയി ഐ.എസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ അഫ്‌സീല. ഷമീറിന്റെ മക്കളായ സല്‍മാന്‍, സഫ്‌വാന്‍ എന്നിവരും കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു. 

അതറിഞ്ഞശേഷമാണ് അന്‍വര്‍- അഫ്‌സീല ദമ്പതിമാരും കുട്ടികളും ഐ.എസി.ലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഷമീറിന്റെ അടുത്ത സുഹൃത്താണ് ഇപ്പോള്‍ നാടുവിട്ട സജ്ജാദ്. സജ്ജാദിന്റെ ഭാര്യ ഷാഹിന കുടക് സ്വദേശിയാണ്. മതംമാറി ഷാഹിനയെന്നപേര് സ്വീകരിച്ചശേഷമായിരുന്നു വിവാഹം. കണ്ണൂര്‍ ജില്ലയില്‍നിന്ന് നേരത്തേ ഐഎസില്‍ ചേരാന്‍പോയ 35 പേരില്‍ (13 കുട്ടികളടക്കം) അഞ്ചുപേരെ തുര്‍ക്കിയില്‍നിന്ന് പോലീസ് പിടികൂടി തിരികെ അയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com