കൊച്ചിയില്‍ പട്ടാപ്പകല്‍ സിനിമാ നടിയുടെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ്; അക്രമി സംഘം രക്ഷപ്പെട്ടു

കൊച്ചി പനമ്പള്ളി നഗറിലെ ആഢംബര ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്
കൊച്ചിയില്‍ പട്ടാപ്പകല്‍ സിനിമാ നടിയുടെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ്; അക്രമി സംഘം രക്ഷപ്പെട്ടു

കൊച്ചി:കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ വെടിവയ്പ്. പനമ്പിള്ളി നഗറിലെ സിനിമാ നടിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിലാണ് വെടിവയ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത്. വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. 

മുംബൈ അധോലോക നായകന്‍ രവി പൂജാരയുടെ പേരിലായിരുന്നു ഫോണ്‍. 25 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നാണ് സൂചന. വെടിയുതിര്‍ത്ത ശേഷം അക്രമിസംഘം രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. 

ലീന മരിയ പോളിന്റെതാണ് ബ്യൂട്ടിപാര്‍ലര്‍. 2013 ല്‍ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇവര്‍. ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഭവസമയത്തു നടി സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാര്‍ലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി പരിശോധന തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com