തിരുവനന്തപുരം: മദ്യപൻമാരുടെ ഇഷ്ടബ്രാൻഡുകളിലൊന്നായ 'ജവാൻ' റമ്മിന്റെ ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് ബിവറേജസ് കോർപറേഷൻ. വരുന്ന ഏപ്രിൽ മുതൽ ജവാന്റെ ഉത്പാദനം വർധിപ്പിക്കാനാണ് തീരുമാനം. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സാണ് ജവാൻ വിപണിയിലെത്തിക്കുന്നത്. ഒരു കോടി രൂപയോളം ചിലവഴിച്ച് സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ ഒരു ബോട്ട്ലിങ് പ്ലാന്റ് കൂടി സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ 6000 കെയ്സ് ജവാനാണ് ഇവിടെയുള്ള മൂന്ന് ബോട്ട്ലിങ് പ്ലാന്റുകളിൽ നിന്ന് നിർമ്മിക്കുന്നത്. പുതിയ പ്ലാന്റ് കൂടി വരുന്നതോടെ ഇത് 8000 കെയ്സാക്കി വർധിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ആവശ്യക്കാരേറിയതോടെ എല്ലാ ജില്ലകളിലും വേണ്ടത്ര മദ്യം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രളയകാലത്ത് നിർമാണശാലയും പരിസരപ്രദേശവും വെള്ളത്തിലായതിനാൽ ഉത്പാദനം താത്കാലികമായി നിർത്തി വയ്ക്കേണ്ടി വന്നതും പ്രതിസന്ധിയിലായി.
കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള വനിതകളെ മൂന്ന് വർഷ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാണ് ബോട്ട്ലിംഗ്, ലേബലിംഗ് ജോലികൾ ചെയ്യുന്നത്. നവംബറിൽ കരാർ പുതുക്കി അടുത്ത മൂന്ന് വർഷത്തേക്കുള്ള ജീവനക്കാരെ നിയമിച്ചതിനാൽ അവരുടെ പരിശീലന കാലയളവിൽ മുഴുവൻ ഉത്പാദന ശേഷിയും ഉപയോഗിക്കാനാവാത്തതും പ്രതിസന്ധിയുണ്ടാക്കി. 75 കോടി രൂപയാണ് ജവാന്റെ വിൽപ്പനയിലൂടെ ഇക്കുറി പ്രതീക്ഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ