കോഴിക്കോട്: കീശ കാലിയാകാതെ മലയാളികൾക്ക് ക്രിസ്തുമസും പുതുവൽസരവും ആഘോഷിക്കാനായി, വിലക്കുറവിന്റെ സഹകരണ ചന്തയുമായി കൺസ്യൂമർഫെഡ്. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 21 മുതല്‍ 2019 ജനുവരി ഒന്നുവരെയാണ് സഹകരണ ക്രിസ്തുമസ് പുതുവത്സര വിപണി സംഘടിപ്പിക്കുന്നത്. വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ 20ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ജില്ലാ കേന്ദ്രങ്ങളിലും നിയോജക മണ്ഡല കേന്ദ്രങ്ങളിലും ഉള്‍പ്പെടെ, സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തില്‍ 260 ക്രിസ്തുമസ് വിപണികളും കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലായി 200 വിപണികളും പ്രവര്‍ത്തിക്കും. സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്ന 13 ഇനങ്ങള്‍ റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രിത അളവിലും, മറ്റ് നിത്യോപയോഗ സാധനങ്ങൾ വിപണി വിലയേക്കാളും പത്തു മുതല്‍ 25 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും.
ത്രിവേണി ക്രിസ്തുമസ് കേക്കാണ് സഹകരണ വകുപ്പ് ലഭ്യമാക്കുന്ന മറ്റൊരു ഉത്പന്നം. ത്രിവേണിയുടെ ബ്രാന്‍ഡില്‍ മാര്‍ക്കറ്റില്‍ ഇറക്കുന്ന ക്രിസ്തുമസ് കേക്ക് രുചിയോടൊപ്പം വിലക്കുറവിലും മുന്‍പന്തിയിലാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന മറ്റുകേക്കുകളെ അപേക്ഷിച്ച് 50 ശതമാനം വരെ വിലക്കുറവ് ത്രിവേണി ക്രിസ്തുമസ് കേക്കിനുണ്ട്. 350 ഗ്രാം കേക്കിന് 66 രൂപയും 750 ഗ്രാം കേക്കിന് 132 രൂപയുമാണ് വിലയെന്ന് കൺസ്യൂമർഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ എം മെഹബൂബ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ