കൊച്ചിയിലെ വെടിവെയ്പ്പ്: നാടകമെന്ന് സംശയം, ചെറിയ കേസുകളില്‍ രവി പൂജാര ഇടപെടാന്‍ സാധ്യതയില്ലെന്ന് പൊലീസ്

 നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെയ്പ്പ് നടന്ന കേസിന്റെ അന്വേഷണം നടിയുടെ മൊഴി അനുസരിച്ചിരിക്കുമെന്ന് പൊലീസ്.
കൊച്ചിയിലെ വെടിവെയ്പ്പ്: നാടകമെന്ന് സംശയം, ചെറിയ കേസുകളില്‍ രവി പൂജാര ഇടപെടാന്‍ സാധ്യതയില്ലെന്ന് പൊലീസ്

കൊച്ചി:  നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെയ്പ്പ് നടന്ന കേസിന്റെ അന്വേഷണം നടിയുടെ മൊഴി അനുസരിച്ചിരിക്കുമെന്ന് പൊലീസ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസിന് സംശയമുണ്ട്. നടിയെ ഇന്ന് ചോദ്യം ചെയ്യും. പനമ്പിള്ളി നഗറിലെ 'നെയ്ല്‍ ആര്‍ടിസ്ട്രി' എന്ന ബ്യൂട്ടി പാര്‍ലറില്‍ ശനിയാഴ്ച ഉച്ചയ്ക്കു 2.50നാണു വെടിവയ്പുണ്ടായത്. 

ബൈക്കില്‍ എത്തിയ രണ്ട് പേര്‍ വെടിവച്ച ശേഷം കടന്നുകളഞ്ഞതായാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. രണ്ട് പേരും ഹെല്‍മറ്റും ജാക്കറ്റും ധരിച്ചിരുന്നു. ഒരാള്‍ ബൈക്കിനടുത്തു തന്നെ നിന്നു. രണ്ടാമന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സലൂണിലേക്കുള്ള ചവിട്ടുപടികളില്‍ വച്ച് വെടിയുതിര്‍ക്കുകയായിരുന്നു. എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. 

സുരക്ഷാ ജീവനക്കാരന്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞിരുന്നു. അഞ്ച് മിനിറ്റിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. ബൈക്കിന്റെ നമ്പറിനായി നഗരത്തിലെ മറ്റു സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പൊലീസ് വ്യാപകമായി പരിശോധന നടത്തി.  

അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഇന്നലെ ഹാജരാകാമെന്നാണു പറഞ്ഞതെങ്കിലും നടി ലീന എത്തിയില്ല. അധോലോക കുറ്റവാളി രവി പൂജാരിയുടെ പേര് ഹിന്ദിയില്‍ എഴുതിയ കടലാസ് അക്രമികള്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഒച്ച മാത്രമുണ്ടാക്കി കടന്നുകളഞ്ഞതും രവി പൂജാരിയുടെ പേര് എഴുതിയിട്ടതുമൊക്കെ നാടകമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇത്തരം ചെറിയ കേസുകളില്‍ രവി പൂജാരിയുടെ സംഘം ഇടപെടാന്‍ ഇടയില്ലെന്നാണു പൊലീസ് കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com