തലപ്പത്ത് ഉളളവരെ മാറ്റാന്‍ അറിയാം, കെഎസ്ആര്‍ടിസിയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി 

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
തലപ്പത്ത് ഉളളവരെ മാറ്റാന്‍ അറിയാം, കെഎസ്ആര്‍ടിസിയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി 

കൊച്ചി:  എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മുഴുവന്‍ താത്കാലിക ജീവനക്കാരെയും ഇന്നു തന്നെ പിരിച്ചുവിട്ടുവെന്ന് ഉറപ്പുവരുത്തണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തലപ്പത്ത് ഉളളവരെ മാറ്റാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് ഹൈക്കോടതി താക്കീത് നല്‍കി. അതേസമയം തങ്ങളുടെ  ഭാഗം കേള്‍ക്കണമെന്ന എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായില്ല.

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പകരം പിഎസ്‌സി പട്ടികയില്‍ ഉളളവരെ നിയമിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞാഴ്ച ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ചക്കകം മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിടണമെന്നും ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിഷയം ഇന്ന് കോടതിയുടെ മുന്‍പാകെ എത്തിയപ്പോഴാണ് കെഎസ്്ആര്‍ടിസിയെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചത്. 

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായി കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയതായും കെഎസ്ആര്‍ടിസി കോടതിയെ ബോധിപ്പിച്ചു. ഇതിനിടെ നിങ്ങള്‍ യാത്രക്കാരെയും കോടതിയെയും ഒരേ പോലെ വട്ടംചുറ്റിക്കുകയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി. 

ഇന്ന് ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ ഇല്ല എന്ന് കെഎസ്ആര്‍ടിസി ഉറപ്പുവരുത്തണം.നാളെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി എംഡി നേരിട്ട് സത്യവാങ്മൂലമായി നല്‍കണം. അല്ലെങ്കില്‍ എന്തുനടപടി എടുക്കണമെന്ന് കോടതിക്ക് അറിയാം. കെഎസ്ആര്‍ടിസി തലപ്പത്തുളളവരെ മാറ്റാന്‍ വരെ തങ്ങള്‍ക്ക് അറിയാമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. അതിനുളള കഴിവ് കോടതിക്കുണ്ട്. അത് തങ്ങളെ കൊണ്ട് ചെയ്യിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com