തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ സർവീസ് ബുക്കിൽ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്ത് സർക്കാർ വിജ്ഞാപനമിറങ്ങി. ജീവനക്കാരൻ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് അയാളുടെ സ്ഥാവരജംഗമ വസ്തുക്കളുടെ പൂർണവിവരം സർവിസിൽ ബുക്കിൽ രേഖപ്പെടുത്തും. അഴിമതി ആരോപണങ്ങളോ ആക്ഷേപങ്ങളോ ഉണ്ടായാൽ എത്ര വർഷം കഴിഞ്ഞും ജീവനക്കാരന്റെെ ആസ്തിവിവരം പരിശോധിച്ച് സത്യാവസ്ഥ അറിയാൻ കഴിയുമെന്നതാണ് പുതിയ ചട്ടഭേദഗതിയുടെ ലക്ഷ്യം.
നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെെ ഭാഗമായി സ്വത്ത് വിവരങ്ങൾ ജോലിയിൽ പ്രവേശിക്കുന്ന സമയത്തുതന്നെ സർവിസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന് 2016ൽ സർക്കാർ ഉത്തരവിറങ്ങിയെങ്കിലും പല ഒാഫിസുകളിലും പ്രാവർത്തികമാക്കിയിരുന്നില്ല. ചട്ടഭേദഗതിവരുത്തി വിജ്ഞാപനമിറങ്ങിയതോടെ സാമ്പത്തിക വിവരങ്ങൾ സർവിസ് ബുക്കിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാകും.
വിവരങ്ങൾ നൽകുന്നതിന് പ്രത്യേക ഫോമും തയാറാക്കിയിട്ടുണ്ട്. സ്വന്തം പേരിലുള്ളത്, ഭാര്യ/ഭർത്താവിന്റെെ പേരിലുള്ളത്, മക്കളുടെ പേരിലുള്ളത്, എന്നിങ്ങനെ പ്രത്യേകമായാണ് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം കുടുംബാംഗങ്ങളുടെ ജോലിയും വരുമാനവും ചോദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതോടൊപ്പം നൽകണം.
ആസ്തി ഭൂമിയാണെങ്കിൽ, ഭൂമിയുടെ സ്വഭാവം (കര, വയൽ, തോട്ടം), ഭൂമിയുടെ വില, സർവേ നമ്പർ, വില്ലേജ് എന്നിവയും കെട്ടിടമാണെങ്കിൽ സർവേ നമ്പർ ഉൾപ്പെടെ കെട്ടിടത്തിന്റെെ വിലയും വസ്തുവിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേതന്നെ എല്ലാ വർഷവും ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ സീൽ ചെയ്ത് കവറിൽ വാങ്ങാറുണ്ട്. എല്ലാ വർഷവും ജനുവരി അഞ്ചിനകം വാങ്ങി 15നകം മേലധികാരിയുടെ ഒാഫിസിൽ എത്തിക്കുകയാണ് പതിവ്. ഇവ സീൽ ചെയ്തനിലയിൽതന്നെ സൂക്ഷിക്കും. പരാതികളോ അഴിമതി ആരോപണങ്ങളോ ഉണ്ടെങ്കിൽ മാത്രമാണ് ഇവ പൊട്ടിച്ച് പരിശോധിക്കുക. നാലോ അഞ്ചോ വർഷം കഴിയുമ്പോുേൾ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ഇൗ രേഖകൾ പലയിടങ്ങളിലും നീക്കം ചെയ്യുകയാണ് പതിവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ