തൃശൂർ: കവിതാ മോഷണ വിവാദത്തിൽ എഴുത്തുകാരിയും കേരള വർമ്മ കോളജ് അധ്യാപികയുമായ ദീപ നിശാന്തിനെതിരായ അന്വേഷണ റിപ്പോർട്ട് കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറി.
അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് പ്രിൻസിപ്പലാണ് ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകിയത്. 21ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം തുടർ നടപടികൾ സ്വീകരിക്കും.
കവി എസ് കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ എന്ന കവിതയാണ് ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ അടിച്ചു വന്നത്. 2011ല്‍ എഴുതിയ തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് കലേഷ് പറയുന്നത്. 2011 മാര്‍ച്ച് നാലിന് തന്റെ കവിത ബ്ലോഗിലും മാധ്യമത്തിലും പ്രസിദ്ധീകരിച്ചാണെന്നും അതിനുള്ള തെളിവുകളും കലേഷ് കാണിക്കുന്നുണ്ട്.
ഇതോടെ രണ്ട് കവിതകളുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ദീപ നിശാന്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ദീപ നിശാന്ത് വിഷയത്തില്‍ പ്രതികരിക്കണമെന്നും കവിത കോപ്പി അടിച്ചതാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതേതുടര്‍ന്ന് ദീപ മറുപടിയുമായി രംഗത്തെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ