കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്‍പ്പ് കേസിലെ പരാതിക്കാരി നടി ലീന മരിയ പോളിനെതിരെ കേരളത്തിൽ കേസുകൾ ഉണ്ടോ എന്ന് ഹൈക്കോടതി. വിശദാംശങ്ങൾ നാളെ അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നല്‍കി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം കേൾക്കവേ ആണ് കോടതി വിശദാംശങ്ങൾ തേടിയത്.
തനിക്ക് ഫോണിലൂടെ ഇപ്പോളും ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്ന് നടി ലീന മരിയ കോടതിയെ അറിയിച്ചു. പനമ്പള്ളി നഗറിലെ തന്‍റെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ അധോലോക കുറ്റവാളി രവിപൂജാരി ആണെന്നും 25 കോടി രൂപ ആവശ്യപ്പെട്ടതായും ഹർജിയിൽ നടി പറഞ്ഞിരുന്നു.
അതിനിടെ നടി ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു. 25 കോടി രൂപ ആവശ്യപ്പെട്ട് മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരില്‍ ലീനയെ ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതും രവിപൂജാരിയുടെ യഥാര്‍ത്ഥശബ്ദവുമായി ഒത്തുനോക്കാനുളള ശ്രമത്തിലാണ് പൊലീസ്. തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശബ്ദരേഖ പോലീസ് ശേഖരിച്ചത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പലവട്ടം രവി പൂജാരിയുടെ പേരില്‍ ഫോണ് വിളികള്‍ വന്നിരുന്നതായി നടി പൊലീസിന് മൊഴി നല്‍കിയിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ട് നിരന്തരം വിളികള്‍ വന്നപ്പോള്‍ താന്‍ ഫോണ് നമ്പര്‍ മാറ്റി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥാപനത്തിലെ നമ്പറിലേക്ക് ആയി വിളി. തന്റെ മാനേജര്‍ ആണ് പിന്നീട് സംസാരിച്ചത്. പണം ആരു വഴി, എങ്ങനെ എവിടെ നല്‍കണം എന്ന വിവരങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും നടിയുടെ മൊഴിയില്‍ പറയുന്നു. വന്നതെല്ലാം ഇന്റര്‍നെറ്റ് കോളുകള്‍ ആയിരുന്നു താനും.
ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. എന്നാല്‍ ശബ്ദം രവി പൂജാരിയുടേത് ആണോയെന്ന് ഉറപ്പിക്കാന്‍ തല്‍കാലം വഴിയില്ല. കേരളത്തില്‍ പൂജാരിയ്ക്ക് കേസുകള്‍ ഒന്നും ഉണ്ടായിട്ടില്ല.സല്‍മാന്‍ ഖാന്‍ അടക്കം താരങ്ങളെ ഫോണില്‍ വിളിച്ച് പണം ആവശ്യപെട്ടതിന് രവി പൂജാരിയ്ക്കെതിരെ മുന്‍പ് രാജസ്ഥാന്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ