കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമങ്ങൾ; പുതിയ കണ്ടക്ടർമാർ ഇന്ന് മുതൽ

പിഎസ‌്സി റാങ്ക‌് പട്ടിക വഴി കെഎസ്ആർടിസി കണ്ടക്ടർമാരായി നിയമിക്കുന്നവർ ഇന്ന് മുതൽ ജോലിയിൽ പ്രവേശിക്കും
കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമങ്ങൾ; പുതിയ കണ്ടക്ടർമാർ ഇന്ന് മുതൽ

തിരുവനന്തപുരം: പിഎസ‌്സി റാങ്ക‌് പട്ടിക വഴി കെഎസ്ആർടിസി കണ്ടക്ടർമാരായി നിയമിക്കുന്നവർ ഇന്ന് മുതൽ ജോലിയിൽ പ്രവേശിക്കും. ഹൈക്കോടതി വിധിയെ തുടർന്ന‌് എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ ഊർജിത നടപടികളുമായി കെഎസ‌്ആർടിസി മുന്നോട്ട് പോകുകയാണ്. 

പിഎസ‌്സി അഡ്വൈസ‌് ചെയ‌്ത 4051 പേർക്കാണ‌് നിയമനം. ഇവരെ ഇന്ന് കെഎസ‌്ആർടിസി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഒറ്റ ദിവസത്തിനുള്ളിൽ ഇവരുടെ സർട്ടിഫിക്കറ്റ‌് പരിശോധന പൂർത്തിയാക്കി ഡിപ്പോയിലേക്ക‌് വിടും. ഡിപ്പോകളിൽ ഇവർക്ക‌് രണ്ടുദിവസത്തെ പ്രത്യേക പരിശീലനം നൽകും. തുടർന്ന‌് ആർടി ഓഫീസിൽ കണ്ടക്ടർ പരീക്ഷ നടത്തും. വിജയിക്കുന്നവർക്ക‌് പിറ്റേദിവസം കണ്ടക്ടർ ബാഡ‌്ജ‌് നൽകും. 

പിഎസ‌്സി റാങ്ക‌് പട്ടികയിൽ നിന്ന് കണ്ടക്ടർമാരായി നിയമിക്കുന്ന മുഴുവൻ പേരെയും ഒരാഴ‌്ചക്കുള്ളിൽ സ്വതന്ത്രമായി ജോലി നിർവഹിക്കാൻ പ്രാപ‌്തരാക്കുകയാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. ഇതിന‌് പുറമേ കണ്ടക്ടറിലാത്ത സർവീസ‌്, ഡ്രൈവർമാരെ കണ്ടക്ടർമാരായി നിയോഗിക്കൽ തുടങ്ങിയ നടപടികളും സ്വീകരിക്കും. കണ്ടക്ടർ ലൈസൻസുള്ള ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തും. ദീർഘദൂര, അന്തർ സംസ്ഥാന സർവീസുകൾ കണ്ടക്ടറില്ലാതെ നടത്തും. പുറപ്പെടുന്ന സ‌്റ്റേഷനിൽ നിന്ന് സ‌്റ്റേഷൻ മാസ‌്റ്ററോ, ഇൻസ‌്പെക്ടറോ ടിക്കറ്റ‌് നൽകും. ഇത്തരം സർവീസുകൾക്ക‌് ഇടയിൽ സ‌്റ്റോപ്പുണ്ടാകില്ല.

നിലവിലുള്ള കണ്ടക്ടർമാരുടെ സഹായത്തോടെ  റൂട്ടുകളിൽ പരിശീലനം നൽകും.അവധിയിൽ പ്രവേശിച്ച കണ്ടക്ടർമാരെ തിരിച്ചുവിളിച്ചു.  മറ്റു വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന കണ്ടക്ടർ ബാഡ‌്ജുള്ള ജീവനക്കാരെയും കണ്ടക്ടർമാരായി നിയോഗിക്കും. കൂടുതൽ സമയം ജോലി ചെയ്യാനും ജീവനക്കാരോട‌് അഭ്യർഥിച്ചിട്ടുണ്ട‌്.

പുതിയ കണ്ടക്ടർമാർക്ക‌് പിഎസ‌്സി വിജ്ഞാപന പ്രകാരമുള്ള മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന‌് ​ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.  റിസർവ് കണ്ടക്ടർമാരായി നിയമിക്കുന്നവർക്ക് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടാകുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com