പ്രാര്‍ഥനയ്ക്ക് എത്തിയ ഓര്‍ത്തഡോക്‌സ് റമ്പാനെ തടഞ്ഞു; കോതമംഗലം പള്ളിയില്‍ സംഘര്‍ഷം

ഓര്‍ത്തഡോക്‌സ് റമ്പാന്‍ പ്രാര്‍ഥനയ്ക്ക് എത്തിയതിനെത്തുടര്‍ന്ന് കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ സംഘര്‍ഷം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോതമംഗലം: ഓര്‍ത്തഡോക്‌സ് റമ്പാന്‍ പ്രാര്‍ഥനയ്ക്ക് എത്തിയതിനെത്തുടര്‍ന്ന് കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ സംഘര്‍ഷം. പ്രാര്‍ഥനയ്ക്ക് എത്തിയ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞു. വന്‍ പൊലീസ് സംഘം പള്ളി പരിസരത്ത് എത്തിയിയിരുന്നെങ്കിലും ബലപ്രയോഗമുണ്ടായില്ല. പ്രതിഷേധം കനത്തതോടെ റമ്പാനെ പൊലീസ് സ്ഥലത്തുനിന്നു മാറ്റി.

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള പള്ളിയില്‍ കോടതി വിധിയെത്തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ഥനയ്ക്ക് എത്തിയത്. യാക്കോബായ വിഭാഗത്തിലെ സ്ത്രീകള്‍ അടക്കമുള്ള വന്‍ സംഘം റമ്പാനെ തടയുകയായിരുന്നു. പള്ളിക്കു മുന്നില്‍ നിലത്ത് വീണുകിടന്ന് ഇവര്‍ പ്രതിരോധം തീര്‍ത്തു. റമ്പാന്‍ ഗോ ബാക്ക് എന്നു വിളിച്ചുകൊണ്ടായിരുന്നു പ്രതിരോധം. 

ഒരു വിഭാഗം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ പള്ളിയിലെത്തി. ഇതോടെ സംഘര്‍ഷം കനത്തു. റമ്പാനൊപ്പം ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഏതാനും പേര്‍ മാത്രമാണ് എത്തിയിട്ടുള്ളത്. 

കോടതി വിധി അനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ഥനയ്ക്ക് പള്ളിയില്‍ കയറാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പൊലീസ് പറഞ്ഞത് അനുസരിച്ച് താല്‍ക്കാലികമായി മടങ്ങുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും റമ്പാന്‍ പറഞ്ഞു. സുരക്ഷ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും റമ്പാന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com