ബീഡിയും സിഗരറ്റും വാങ്ങാന്‍ കുട്ടികളെ പറഞ്ഞ് വിടാമെന്ന് കരുതേണ്ട: ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ

ബാലനീതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സംസ്ഥാനത്തും പ്രയോഗത്തില്‍ വരുന്നതോടെയാണിത്. 
ബീഡിയും സിഗരറ്റും വാങ്ങാന്‍ കുട്ടികളെ പറഞ്ഞ് വിടാമെന്ന് കരുതേണ്ട: ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ

കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ വിറ്റാലും അവരെക്കൊണ്ട് വാങ്ങിപ്പിച്ചാലും ഇനി ശിക്ഷ. ബീഡിയോ സിഗരറ്റോ വാങ്ങാന്‍ കുട്ടികളെ കടയിലേക്ക് അയക്കുന്നവര്‍ക്കും കുട്ടികളുടെ കൈയില്‍ അത് കൊടുത്തയക്കുന്നവര്‍ക്കും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ബാലനീതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സംസ്ഥാനത്തും പ്രയോഗത്തില്‍ വരുന്നതോടെയാണിത്. 

മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വില്‍ക്കുന്നതും കുട്ടികളെ ഉപയോഗിച്ച് കൈമാറുകയോ വില്‍പ്പനനടത്തുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതും തടയാന്‍ വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭേദഗതിവരുത്തിയ ബാലനീതിനിയമത്തിലെ 77, 78 വകുപ്പുകളാണ് ഏഴുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപവരെ പിഴയിടാവുന്നതുമായ കുറ്റമാണിതെന്ന് വ്യക്തമാക്കുന്നത്. നിര്‍ഭയ കേസിന്റെ സാഹചര്യത്തിലാണ് 2015ല്‍ ബാലനീതി നിയമം കര്‍ശന വ്യവസ്ഥകള്‍ ചേര്‍ത്ത് ഭേദഗതിചെയ്തത്.

ഈ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും നടപടി സ്വീകരിക്കാനും എക്‌സൈസ് വകുപ്പ് സര്‍ക്കാരിന്റെ അനുമതിതേടി. ഇതനുസരിച്ച് കേസെടുത്താല്‍ കുട്ടികളെ ഉപയോഗിച്ചുള്ള ലഹരികടത്തും കുട്ടികളുടെ ലഹരി ഉപയോഗവും വലിയൊരളവോളം തടയാനാകുമെന്നാണ് കരുതുന്നത്.

നിലവില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയിലെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാണെങ്കിലും ശിക്ഷ നിസാരമാണ്. 200 രൂപ പിഴചുമത്തി വിടുന്നതിനാല്‍ സ്‌കൂള്‍ പരിസരങ്ങളിലും പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാണ്. മയക്കുമരുന്ന് വില്‍പ്പനയ്ക്ക് വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ വ്യാപകമാണെന്നും  എക്‌സൈസ് വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com