കൊച്ചി : ക്ഷമ ബലഹീനതയായി കാണരുതെന്ന് സര്‍ക്കാരിനോട് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവയുടെ മുന്നറിയിപ്പ്. പറഞ്ഞ വാക്കുപാലിക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നു. കോടതിയുടെ വാക്കിനും വിലയില്ല. ഒരു സര്‍ക്കാരും കോടതിയേക്കാള്‍ വലുതല്ല. യേശുക്രിസ്തുവിന്റെ നയം ചര്‍ച്ചയല്ല. നന്മയും തിന്മയും തമ്മില്‍ ഒത്തുതീര്‍പ്പില്ല. വിധി നടപ്പാക്കാത്തതിന് കാരണം മറ്റ് ഉദ്ദേശങ്ങളാകാമെന്നും ബാവ അഭിപ്രായപ്പെട്ടു.
സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ഓർത്തഡോക്സ് സഭ വൈദികൻ തോമസ് പോള്‍ റമ്പാന്‍ പറഞ്ഞു. പ്രാര്‍ത്ഥനയ്ക്കായി വീണ്ടും കോതമംഗലം പള്ളിയിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു. കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ തോമസ് പോൾ റമ്പാനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് കലക്ടറുടെ നിർദേശ പ്രകാരമായിരുന്നു നടപടി. പ്രാർത്ഥനക്ക് സംരക്ഷണം ഒരുക്കാൻ കേന്ദ്രസേനയെ നിയോഗിക്കണമെന്ന തോമസ് പോൾ റമ്പാന്റെ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.
പള്ളിയിൽ കയറി പ്രാർത്ഥിക്കാതെ മടങ്ങില്ലെന്ന് കർശന നിലപാടുമായി ഇന്നലെ രാവിലെ മുതൽ പള്ളിക്ക് മുന്നിൽ കാറിൽ കഴിയുകയായിരുന്ന ഫാദർ തോമസ് പോൾ റമ്പാനെ വൈകിട്ട് മൂന്നുമണിയോടെ പോലീസ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കേന്ദ്ര സേനയുടെ സുരക്ഷ ആവശ്യപ്പെട്ട് റമ്പാൻ നൽകിയ ഹർജിയിൽ അടിയന്തര ഇടപെടൽ സാധ്യമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ക്രമസമാധാനപാലനത്തിന് പൊലീസിന് ഉത്തരവാദിത്തമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹർജി അടുത്തമാസം നാലിന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ