കാസർകോട് താലൂക്ക് ഒഫീസ് മുതൽ വെള്ളയമ്പലം അയ്യങ്കാളി പ്രതിമ വരെ; വനിതാ മതിലിൽ 30 ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്ന് കോടിയേരി

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ 30 ലക്ഷത്തിലധികം വനിതകൾ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
കാസർകോട് താലൂക്ക് ഒഫീസ് മുതൽ വെള്ളയമ്പലം അയ്യങ്കാളി പ്രതിമ വരെ; വനിതാ മതിലിൽ 30 ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ 30 ലക്ഷത്തിലധികം വനിതകൾ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാസർകോട് താലൂക്ക് ഒഫീസ് പരിസരത്ത് നിന്ന് തുടങ്ങി തിരുവനന്തപുരം വെള്ളയമ്പലം വരെയാണ് ഉയരുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

കാസർകോട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്നാണ് സ്ത്രീകൾ അണിനിരന്ന് തുടങ്ങുന്നത്. നാഷണൽ ഹൈവേയിൽ പെരിന്തൽമണ്ണ വരെ ഒരോ റൂട്ടിൽ സ്ത്രീകൾ അണിനിരക്കും. പെരിന്തൽമണ്ണയിൽ നിന്ന് നാഷണൽ ഹൈവേ മാറി പട്ടാമ്പി റോഡിലേക്ക് അണിനിരക്കും. പട്ടാമ്പിയിൽ നിന്ന് ചെറുതുരുത്തി, തൃശൂർ, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിലാണ് സമാപനം ഉണ്ടാകുക. 

മൂന്ന് മണിക്ക് നാഷണൽ ഹൈവേയിലെ നിശ്ചിത കേന്ദ്രങ്ങളിൽ ആളുകൾ എത്തിച്ചേരണമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മൂന്നര മണിക്ക് റിഹേഴ്സൽ നടക്കും. നാല് മണിക്ക് പ്രതിജ്ഞ എടുക്കുന്ന ചടങ്ങുമാണ് ഇതിന്റെ ഭാ​ഗമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ മുൻകരുതൽ ആവശ്യമാണെന്നും സമിതി തീരുമാനിച്ചിട്ടുണ്ട്. ഒരേസമയം അനവധി വാഹനങ്ങൾ എത്തുമ്പോൾ ​ഗതാ​ഗത കുരുക്കുണ്ടാകും. അത്തരം ​ഗതാ​ഗത കുരുക്കുകൾ ഒഴിവാക്കാനുള്ള സംവിധാനം ഓരോ ജില്ലകളിലും ഉണ്ടാക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. 

ഇതിൽ ഉയർത്തേണ്ട മുദ്രാവാക്യം സംബന്ധിച്ച് നവോത്ഥാന മൂല്യ സംരക്ഷണ സമിതി തീരുമാനമെടുത്തിട്ടുണ്ട്. ആ തീരുമാനം നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റേയും അഭിപ്രായം. ഇതിൽ പങ്കെടുക്കുന്നവരെല്ലാം മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളാണ് പിടിക്കേണ്ടതെന്നും കോടിയേരി വ്യക്തമാക്കി. കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്നീ മൂന്ന് മുദ്രാവാക്യങ്ങൾ എഴുതിയിട്ടുള്ള പ്ലക്കാർഡുകളാണ് മതിലിൽ ഉപയോ​ഗിക്കേണ്ടത്. 

വനിതാ മതിലിൽ നിരവധി സംഘടനകൾ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറ‍ഞ്ഞു. വനിതാ സംഘടനകളടക്കമുള്ളവയും മതിലിന്റെ ഭാ​ഗമാകും. വ്യത്യസ്ത തുറകളിലുള്ള സ്ത്രീ വ്യക്തിത്വങ്ങളെ മതിലിൽ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇത്രയധികം ആളുകളെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിക്കുന്നതിനായി ആയിരക്കണക്കിന് വാഹനങ്ങൾ ആവശ്യമുണ്ട് അതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നതെന്നും സിപിഎം അതിനുള്ള പിന്തുണയാണ് നൽകുന്നതെന്നും കോടിയേരി വ്യക്തമാക്കി. ആവശ്യമായ പിന്തുണ നൽകാൻ പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകിയതായും കോടിയേരി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com