റെന്റ് എ കാര്‍: നിയമം അറിയില്ലെങ്കില്‍ പിടിവീഴും, പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്; 80 ശതമാനത്തിലധികം വാടകക്കാറുകള്‍ക്കും അനുമതിയില്ല  

സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാഗം വാടകക്കാറുകള്‍ക്കും അനുമതിയില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്
റെന്റ് എ കാര്‍: നിയമം അറിയില്ലെങ്കില്‍ പിടിവീഴും, പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്; 80 ശതമാനത്തിലധികം വാടകക്കാറുകള്‍ക്കും അനുമതിയില്ല  

ആലപ്പുഴ : സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാഗം വാടകക്കാറുകള്‍ക്കും അനുമതിയില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. സംസ്ഥാനത്ത് ഓടുന്ന 80 ശതമാനത്തിലധികം വാടകക്കാറുകള്‍ക്കും അനുമതിയില്ല എന്നതാണ് കണ്ടെത്തല്‍. 
ആലപ്പുഴയിലാണ് ഇത്തരം കാറുകള്‍ ഏറ്റവും കൂടുതല്‍.  കുറ്റകൃത്യങ്ങള്‍ക്ക് വാടകക്കാറുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച്   മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്ത് വ്യാപകമായി അനുമതിയില്ലാത്ത വാടകക്കാറുകള്‍ ഓടുന്നുണ്ടെന്ന് തെളിഞ്ഞത്. 

 കേരളത്തില്‍ നിയമപ്രകാരം വാഹനം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. 1989 ലെ 'റെന്റ് എ കാബ്' കേന്ദ്രനിയമം അനുസരിച്ചാണ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ അനുമതിയുള്ളത്. ഇതിന് ചുരുങ്ങിയത് സ്ഥാപനത്തിന് 50 കാറുകളെങ്കിലും വേണം. ഇത് നിര്‍ത്തിയിടാനുള്ള സ്ഥലം, വാടകക്കെടുക്കുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ രജിസ്റ്റര്‍, വിദേശ പൗരന്‍മാരാണെങ്കില്‍ പ്രത്യേകം രജിസ്റ്റര്‍, സന്ദര്‍ശകന്‍, വിശ്രമ സ്ഥലം തുടങ്ങി നിരവധി നിബന്ധനകളുണ്ട്. ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ സ്വന്തമായി ഓഫീസും വേണം.

പ്രധാനമായും ഡ്രൈവിങ് ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകളുടെ സൗകര്യത്തിനാണ് നിയമാനുസൃതമായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഒരുകാര്‍ ഉള്ളവര്‍ വരെ ഈ രംഗത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്.  നിയമപ്രകാരം ഇത് കുറ്റകരമാണെന്ന് അറിയാതെയാണ് പലരും ചെയ്യുന്നത്.

കിലോമീറ്റര്‍ വാടകയിലും ദിവസ വാടകയ്ക്കും വാടകക്കാറുകള്‍ എടുക്കുന്നവരില്‍ പലര്‍ക്കും ഇതിന്റെ നിയമവശങ്ങള്‍ അറിയാത്തതിനാലാണ് കര്‍ശന നടപടികളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടക്കാതിരുന്നത്. എന്നാല്‍ കുറ്റവാളികള്‍ ഇത് മുതലെടുക്കുന്നുണ്ടെന്ന് മനസിലാക്കിയാണ് കര്‍ശന നടപടികളിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് കടക്കുന്നത്. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത സ്ഥാപനങ്ങള്‍ ഉണ്ട്.

മോട്ടോര്‍ നിയമപ്രകാരം വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉടമയ്ക്കും ബന്ധുക്കള്‍ക്കും മാത്രമേ വാഹനം ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. അല്ലാതെയുള്ള എല്ലാ ഉപയോഗങ്ങളും കുറ്റമാണ്. വാഹനം പിടിച്ചെടുക്കാന്‍വരെ അധികാരമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com