പള്ളിയ്ക്ക് നേരെ കല്ലേറ്, കരോള്‍ സംഘത്തെ ആക്രമിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

പള്ളിക്ക് നേരെ കല്ലെറിയുകയും പരിസരത്തെ നാലു വീടുകള്‍ ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു
പള്ളിയ്ക്ക് നേരെ കല്ലേറ്, കരോള്‍ സംഘത്തെ ആക്രമിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കോട്ടയം; പള്ളിയില്‍ കയറി കരോള്‍ സംഘത്തെ ആക്രമിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. കോട്ടയം പത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ കയറിയാണ് അതിക്രമം കാണിച്ചത്. പള്ളിക്ക് നേരെ കല്ലെറിയുകയും പരിസരത്തെ നാലു വീടുകള്‍ ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു. 

കരോള്‍ സംഘവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് പള്ളിക്ക് നേരെ ആക്രമമുണ്ടാകാന്‍ കാരണമായത്. ഞായറാഴ്ചയാണ് പ്രശ്‌നങ്ങളുടെ തുടക്കം. റോഡില്‍വെച്ച് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. കുട്ടികളുള്‍പ്പെടെ 43 പേര്‍ കരോള്‍ സംഘത്തിലുണ്ടായിരുന്നു. മുട്ടുചിറ കോളനിക്കു സമീപത്തെ വീടുകളില്‍ കയറിയപ്പോള്‍ ഡിവൈഎഫ്‌ഐ സംഘം ഇവര്‍ക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പള്ളി ഭാരവാഹികള്‍ പറയുന്നു.

ഇത് ചെറിയ തര്‍ക്കത്തിന് കാരണമായി. എന്നാല്‍ പൊലീസ് എത്തിയതോടെ യുവാക്കള്‍ പിന്‍വാങ്ങി. കരോള്‍ സംഘം പള്ളിയിലേക്കും മടങ്ങി. എന്നാല്‍ പള്ളിയില്‍ എത്തി ഭക്ഷണം കഴിക്കുന്നതിനിടെ 25 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നു പള്ളി ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ഡിവൈഎഫ്‌ഐക്ക് ബന്ധമില്ലെന്നാണ് ബന്ധമില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഡിലീഷ് പറയുന്നത്. പള്ളിയിലെ കരോള്‍ സംഘവും മറ്റൊരു കാരള്‍ സംഘവുമായി ഉണ്ടായ തര്‍ക്കവും സംഘര്‍ഷവുമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ഡിലീഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com