ആര്‍എസ്എസ് തോറ്റിട്ടില്ല; ജാതി പറഞ്ഞു വോട്ട് ചോദിച്ചത് തിരിച്ചടിയായി: സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം

അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിട്ട രീതിയെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം.
ആര്‍എസ്എസ് തോറ്റിട്ടില്ല; ജാതി പറഞ്ഞു വോട്ട് ചോദിച്ചത് തിരിച്ചടിയായി: സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിട്ട രീതിയെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം. തെലങ്കാനയില്‍ ജാതിപറഞ്ഞ് വോട്ടു പിടിക്കാന്‍ ശ്രമിച്ചെന്നും വേണ്ടത്ര എംഎല്‍എമാരില്ലാത്ത രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.  രാജസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പാര്‍ട്ടിയുള്‍പ്പെട്ട മുന്നണി ഭാവിച്ചപ്പോള്‍ പൊളിറ്റ്ബ്യൂറോ  ഇടപെടേണ്ടി വന്നുവെന്ന് കഴിഞ്ഞ 16ന് സിസി അംഗീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍എസ്എസ് പൂര്‍ണമായും പരാജയപ്പെട്ടിട്ടില്ലെന്നും ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെലങ്കാനയില്‍ സിപിഎം രൂപംകൊടുത്ത ബഹുജന്‍ ഇടതു മുന്നണി (ബിഎല്‍പി) ആകെയുള്ള 119 സീറ്റില്‍ 107ല്‍ മല്‍സരിച്ചു. ഒരിടത്തും ജയിച്ചില്ല. പാര്‍ട്ടി 26 സീറ്റില്‍ മല്‍സരിച്ചു, 0.4 % വോട്ട് ലഭിച്ചു. പിന്നാക്ക വിഭാഗക്കാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് മുന്നണി പ്രഖ്യാപിച്ചു.
സ്ഥാനാര്‍ഥികളുടെ ജാതി എടുത്തുകാട്ടി. മറ്റു മാനദണ്ഡങ്ങള്‍ ഒഴിവാക്കി ജാതിസ്വത്വത്തിന് ഊന്നല്‍ നല്‍കിയത്, മുന്നണിയെ ജാതിയടിസ്ഥാനത്തിലുള്ള കൂട്ടായ്മയാക്കി മാറ്റി. വര്‍ഗവശത്തിനും ഊന്നല്‍ നല്‍കണമെന്ന അടിസ്ഥാന നിലപാടിന് വിരുദ്ധമാണിത്. മാത്രമല്ല, മുഖ്യമന്ത്രിയെയും പുതിയ സര്‍ക്കാരിനെയും കുറിച്ചുള്ള പരാമര്‍ശം യാഥാര്‍ഥ്യത്തിനു നിരക്കുന്നതായിരുന്നില്ല-റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാജസ്ഥാനില്‍ 28 സീറ്റില്‍ മല്‍സരിച്ചു. വോട്ട് ശതമാനം 2013 ല്‍ 0.9 ആയിരുന്നത് 1.2 ആയി. സിപിഎമ്മും 6 ചെറു പാര്‍ട്ടികളും ചേര്‍ന്നാണ് ലോക്താന്ത്രിക് മോര്‍ച്ചയുണ്ടാക്കിയത്. മോര്‍ച്ച അധികാരത്തിലേറാന്‍ ശ്രമിക്കുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കപ്പെട്ടത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ സംസ്ഥാന കമ്മിറ്റിക്കു പിബി കത്തെഴുതേണ്ടിവന്നു-റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലത്തിന്റെ അടിസ്ഥാനത്തില്‍, ആര്‍എസ്എസും ബിജെപിയും മറ്റു വര്‍ഗീയ ശക്തികളും പരാജപ്പെട്ടുവെന്ന് കരുതുന്നത് ശരിയല്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 40.9% വോട്ട് ലഭിച്ചപ്പോള്‍, ബിജെപിക്ക് 41.1% ലഭിച്ചു. ബിജെപിക്ക് 0.2% കൂടുതല്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 39.3 ശതമാനവും ബിജെപിക്ക് 38.8 ശതമാനവുമാണ് വോട്ട്. വ്യത്യാസം 0.5% ആണെന്നും സിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com