മുജാഹിദുകള്‍ പിന്തുടരുന്നത് തീവ്രവാദ ആശയം, സംഘടനകള്‍ പുനരാലോചനയ്ക്ക് തയ്യാറാകണമെന്ന് എസ് വൈ എസ്

മുജാഹിദുകള്‍ പിന്തുടരുന്നത് തീവ്രവാദ ആശയം, സംഘടനകള്‍ പുനരാലോചനയ്ക്ക് തയ്യാറാകണമെന്ന് എസ് വൈ എസ്
മുജാഹിദുകള്‍ പിന്തുടരുന്നത് തീവ്രവാദ ആശയം, സംഘടനകള്‍ പുനരാലോചനയ്ക്ക് തയ്യാറാകണമെന്ന് എസ് വൈ എസ്

കോഴിക്കോട്: ഐ എസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ മുജാഹിദ് സംഘടനകള്‍ പുനരാലോചനയ്ക്ക് തയ്യാറാകണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. തീവ്രവാദ സംഘടനകളുടെ ആശയസ്രോതസ്സായ സലഫിസമാണ് കേരളത്തിലെ മുജാഹിദുകളും ആദര്‍ശമായി പിന്തുടരുന്നത്.കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മുജാഹിദ്, സലഫി ഗ്രൂപ്പുകളെല്ലാം തീവ്രവാദ സംഘങ്ങളിലേക്കുള്ള ചവിട്ടുപടികളായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ആശയപരമായ സമാനതകളാണ് ഇങ്ങനെയൊരു സാഹചര്യത്തിന് കാരണം.  

ഇത്തരം  ഭീഷണികള്‍ ദീര്‍ഘദര്‍ശനം ചെയ്തതുകൊണ്ടാണ് ഇത്തരക്കാരുടെ ആശയങ്ങളില്‍ നിന്ന് മുസ്ലിംകള്‍ വിട്ടുനില്‍ക്കണമെന്ന് സുന്നി പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തത്. നിര്‍ഭാഗ്യവശാല്‍, മുസ്ലിം പണ്ഡിതര്‍ നടത്തിയ ആശയപ്രചാരണം വെറും ആഭ്യന്തര തര്‍ക്കമായാണ് പലരും വിലയിരുത്തിയത്. തീവ്രവാദം എന്ന സാമൂഹിക ഭീഷണിക്കെതിരായ പോരാട്ടം കൂടിയായിരുന്നു പണ്ഡിതന്മാര്‍ നടത്തിയതെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാണ്.

പുരോഗമനം, പരിഷ്‌കരണം തുടങ്ങിയ പദാവലികള്‍ കൊണ്ട് മുസ്ലിം സമുദായത്തില്‍ പിടിച്ചു നില്‍ക്കാനുള്ള പഴുതുണ്ടാക്കുകയും രാഷ്ട്രീയ സ്വാധീനം നേടിയെടുത്ത് കാലുറപ്പിക്കുകയുമായിരുന്നു സലഫിസം. ഈ ഘട്ടത്തിലെങ്കിലും മുജാഹിദ് പ്രസ്ഥാനങ്ങള്‍ പുനരാലോചനക്ക് തയ്യാറാവണം. മുസ്ലിം സമുദായത്തില്‍ തീവ്രവാദ ആശയങ്ങള്‍ കുത്തിച്ചെലുത്തുന്നതും,  സമുദായ രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലത്തില്‍ നുഴഞ്ഞു കയറി തീവ്രവാദ ആശയങ്ങളിലേക്ക് മുസ്ലിം യുവാക്കളെ വശീകരിക്കുന്നതും അവസാനിപ്പിക്കണം. അതേസമയം തീവ്രവാദത്തിനെതിരെ യാത്ര നടത്തുന്നവര്‍ യഥാര്‍ത്ഥ തീവ്രവാദ ആശയത്തില്‍ ചിലതിന് നേരെ കണ്ണടക്കുകയും മറ്റു ചിലതിന് നേരേ വിരല്‍ ചൂണ്ടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുകയും ചെയ്യണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് താഹാ തങ്ങള്‍ മജീദ് കക്കാട്, സി .പി സൈതലവി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി,പി കെ എം സഖ്അഫി ഇരിങ്ങല്ലൂര്‍ ,പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി  ഡോ. പി.എ മുഹമ്മദ് കുഞ്ഞി സഖാഫി, മുഹമ്മദ് പറവൂര്‍, എസ്. ശറഫുദ്ധീന്‍, എം മുഹമ്മദ് സാദിഖ് ,ജബ്ബാര്‍ സഖ്അഫി പങ്കെടുത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com