ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ആഭ്യന്തരമന്ത്രിയായ കാലത്ത്; വെളിപ്പെടുത്തലുമായി സെന്‍കുമാര്‍

സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍
ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ആഭ്യന്തരമന്ത്രിയായ കാലത്ത്; വെളിപ്പെടുത്തലുമായി സെന്‍കുമാര്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. അന്ന് ഡിജിപി ജേക്കബ് പുന്നൂസ് ആയിരുന്നെന്ന് സെന്‍കുമാര്‍ പറഞ്ഞു. ബിജെപിയുടെ നവാഗത നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനാണ് ഫോണ്‍ ചോര്‍ത്തിയതെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഫോണ്‍ ചോര്‍ത്തല്‍ നടന്ന കാലത്ത് താന്‍ കെഎസ്ആര്‍ടിസി സിഎംഡി ആയിരുന്നു. 2011ല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി. 2012ലാ്ണ് പൊലിസില്‍ തിരിച്ചെത്തിയത്. ഇതൊന്നുമറിയാതെ മാധ്യമങ്ങള്‍ നുണപ്രചരിപ്പിക്കുയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. 

സത്യം പറഞ്ഞാല്‍ സംഘിയാകുമെങ്കില്‍, സത്യം ചോദിച്ചാല്‍ സംഘിയെന്ന് മുദ്രകുത്തുമെങ്കില്‍ എല്ലാവരും സംഘികളാകണം. നേരത്തെ കോണ്‍ഗ്രസിന്റെയും ഡിവൈഎഫഐയുടെയും പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഇല്ലാത്ത അയിത്തം എന്തിനാണ് ബിജെപി വേദിയില്‍ എത്തുമ്പോള്‍ ഉണ്ടാകുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇപ്പോള്‍ തനിക്ക് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. പാര്‍ട്ടി എന്നത് പൊലീസിനെക്കാളും പ്ട്ടാളത്തെക്കാളും അച്ചടക്കം പാലിക്കേണ്ട സംവിധാനമാണ്. ആ നിലയില്‍ അച്ചടക്കം പാലിക്കുന്ന ആളാകാന്‍ തനിക്ക് കഴിയില്ല. ്അതിന് സമയമാകുമ്പോള്‍ താന്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമാകും സെന്‍കുമാര്‍ പറഞ്ഞു.

ബിജെപി സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ തന്നെ എത്തിച്ചത് പ്രധാനമന്ത്രിയുടെ ഭരണനേട്ടങ്ങളാണ്്. നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഇന്ത്യക്കുണ്ടായ നേട്ടം അത്ഭുതാവഹമാണ്. ഇന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി അഭിമാനത്തോടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാം. അവിടെ നമ്മള്‍ രണ്ടാകിട പൗരന്‍മാരാകില്ല. ഇവിടെ പുതുതായി എത്തിയ നമ്മള്‍ ചെയ്യേണ്ടത് മോദിയുടെ ഭരണനേട്ടങ്ങള്‍ പഠിച്ച് പറഞ്ഞ് ബുത്തുതലങ്ങളില്‍ എത്തിക്കുകയാണ് വേണ്ടത്. എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്. 2019ല്‍ മാത്രമല്ല, 2024ലും മോദിജി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വന്ന് ഇന്ത്യയെ പാവങ്ങളില്ലാത്ത അവസ്ഥയിലെത്തിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു
് 
ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്ക് ഭരണത്തുടര്‍ച്ച വേണം, കഴിഞ്ഞ നാലുവര്‍ഷമായി ഉണ്ടായ വികസനങ്ങള്‍ എല്ലാവരും മനസിലാക്കണം. ഇക്കാര്യം പഠിച്ച് ജനങ്ങളിലെത്തിക്കാന്‍ നമുക്ക് കഴിയണം. ഇത്രയധികം വികസനങ്ങള്‍ നടത്തിയ ഏത് പ്രധാനമന്ത്രിയുണ്ടിവിടെ. എന്നിട്ടും വികസനമില്ലെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്. കൃഷി ഒരിക്കലും ചെയ്യാത്തവരാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നത്. ലോകത്തില്‍ ഏറ്റവും സമാധാനമുള്ള രാജ്യം ഇന്ത്യയാണ്. ഇവിടുത്തെ ജനസംഖ്യ കണക്കിലെടുത്ത് നോക്കുമ്പോള്‍ പശുവിന്റെ പേരിലുണ്ടായ ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണെന്നും സെന്‍കുമാര്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com