കൊച്ചി : കൊച്ചിയില്‍ സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്ന് കേസില്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിനിമ-സീരിയല്‍ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. നടിയെ വീണ്ടും ചോദ്യം ചെയ്തശേഷമാകും ഇവരെ ചോദ്യം ചെയ്യുകയെന്നാണ് സൂചന.
നടി താമസിച്ചിരുന്ന കൊച്ചി പാലച്ചുവടിലെ ഗോള്‍ഡന്‍ ഗേറ്റ് ഫ്ലാറ്റിൽ പലതവണ ലഹരി പാര്‍ട്ടി നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സ്ഥിരം ഇടപാടുകാരില്‍ ആര്‍ക്കെങ്കിലും ലഹരിമരുന്ന് കടത്തുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ഇടപാടുകാരുമായി അശ്വതിക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
വിദേശത്തും നടി ലഹരിമരുന്ന് കേസില്‍ നടി കുടുങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിയെയും ഡ്രൈവറും സഹായിയുമായ നാട്ടകം സ്വദേശി ബിനോ എബ്രഹാമിനെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതോടൊപ്പം നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടില്‍ മുപ്പതോളം കഞ്ചാവു ചെടികള്‍ നട്ടുവളര്‍ത്തിയതിന് ഇയാളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ