കൊച്ചി: വനിതാ മതിലില്‍ പ്രവര്‍ത്തനത്തിനായി ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന വിശദീകരണവുമായി സിപിഎം. പണം നിര്‍ബന്ധമായി പിരിച്ചതില്‍ പരാതിയില്ലെന്ന് വയോധികര്‍ പറയുന്ന വീഡിയോ സഹിതമാണ് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിയുടെ വിശദീകരണം. സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിശദീകരണം.
വനിതാ മതിലിന്റെ പേരില്‍ പാലക്കാട് ജില്ലയില്‍ ക്ഷേമപെന്‍ഷനില്‍നിന്ന് പണപ്പിരിവ് നടത്തുവെന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്തയ്ക്ക് പിന്നില്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണെന്നും വീട്ടിലെത്തിയ നേതാവ് മാധ്യമപ്രവര്‍ത്തകനെ ചൂണ്ടിക്കാട്ടി പൊലീസുകാരനാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയായിരുന്നെന്നും കൊട്ടിയമ്മ പറഞ്ഞു.രോഗികള്‍ക്കും അംഗപരിമിതര്‍ക്കും ലഭിക്കുന്ന പെന്‍ഷനില്‍നിന്നാണ് 100 രൂപ വച്ച് പിരിവെടുക്കുന്നത്. തുകയില്‍നിന്ന് പിരിവ് കിഴിച്ചശേഷമാണു സഹകരണ ബാങ്കുകളിലെ ചുമതലക്കാര്‍ പെന്‍ഷന്‍ കൈമാറുന്നതെന്നുമായിരുന്നു വാര്‍ത്ത. ഈ വാര്‍ത്തയ്ക്ക് മാധ്യമങ്ങളില്‍ വലിയ പ്രചാരവും ലഭിച്ചു.
രു നിര്‍ബന്ധപിരിവും വനിതാ മതിലിന്റെ പേരില്‍ നടത്തിയിട്ടില്ല. വീടുകള്‍ കയറിയുള്ള പിരിവാണ് നടക്കുന്നത്. അതില്‍ ഒരു ക്രമക്കേടുമില്ല. വനിതാ മതിലിനെ തകര്‍ക്കാനുള്ള ബോധപൂര്‍വലക്ഷ്യമാണ് ഇതിന് പിന്നില്‍. പാര്‍ട്ടിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ബോധപൂര്‍വമായ ശ്രമം എന്ന രീതിയിലാണ് വീഡിയോ ആരംഭിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ ആരോപണത്തിന് മാധ്യമങ്ങളും കൂട്ട് നിന്നു എന്നതാണ് വീഡിയോയിലെ പ്രധാന ആരോപണം.
ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലില്‍ 50 ലക്ഷത്തിലേറെ വനിതകള്‍ അണിനിരക്കുമെന്നാണു സര്‍ക്കാര്‍ കണക്ക്. കണ്ണൂരില്‍ അഞ്ചു ലക്ഷം പേരെയും മതിലിന് ഏറ്റവും നീളമുണ്ടാകുന്ന ആലപ്പുഴയില്‍ നാലു ലക്ഷം പേരെയും പങ്കെടുപ്പിക്കും. മറ്റ്് ഏഴു ജില്ലകളില്‍ 3- 3.25 ലക്ഷം പേരെ വീതം പങ്കെടുപ്പിക്കും. ഇടുക്കി, വയനാട് തുടങ്ങിയ അഞ്ചു ജില്ലകളില്‍ മതില്‍ ഇല്ല. ഈ ജില്ലകളില്‍ നിന്നുള്ള 45,000 മുതല്‍ 55,000 വരെ വനിതകളെ മറ്റു ജില്ലകളില്‍ വിന്യസിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ