കനകദുര്‍ഗയെ കാണാതായി; പൊലീസിന്റെ പെരുമാറ്റത്തില്‍ ദുരൂഹതയെന്ന് കുടുംബം

കനക ദുര്‍ഗയെ അന്വേഷിച്ചെത്തുന്ന വീട്ടുകാരുടെ ഫോണ്‍ കോളുകള്‍ക്ക് കോട്ടയം എസ്പി മറുപടി നല്‍കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്
കനകദുര്‍ഗയെ കാണാതായി; പൊലീസിന്റെ പെരുമാറ്റത്തില്‍ ദുരൂഹതയെന്ന് കുടുംബം

മഞ്ചേരി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് മലയിറങ്ങേണ്ടി വന്ന കനകദുര്‍ഗയെ കാണാനില്ലെന്ന് പരാതി. ശബരിമലയില്‍ നിന്നും പൊലീസ് തിരികെ അയച്ച മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗ ഇതുവരേയും വീട്ടിലെത്തിയിട്ടില്ല. മംഗളം ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കനക ദുര്‍ഗയെ അന്വേഷിച്ചെത്തുന്ന വീട്ടുകാരുടെ ഫോണ്‍ കോളുകള്‍ക്ക് കോട്ടയം എസ്പി മറുപടി നല്‍കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സന്നിധാനത്തിന് 1.25 കിലോമീറ്റര്‍ അകലെ വരെ കനക ദുര്‍ഗയ്ക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി ബിന്ദുവിനും എത്താനായിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ പൊലീസിന് ഇവരെ തിരിച്ചിറക്കേണ്ടി വന്നു. ഈ മാസം 24നായിരുന്നു ഇവര്‍ ശബരിമലയില്‍ എത്തിയത്. 

മലയിറങ്ങുന്നതിന് ഇടയില്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതോടെ ഡോളിയില്‍ പമ്പയില്‍ എത്തിച്ചതിന് ശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് കനകദുര്‍ഗയുടെ സഹോദരന്‍ ഭരതന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയെ ഫോണില്‍ വിളിച്ചെങ്കിലും ആശുപത്രിയിലേക്ക് പോകാന്‍ അനുമതി നിഷേധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കനകദുര്‍ഗയെ പൊലീസ് കാവലില്‍ മലപ്പുറത്ത് എത്തിക്കാമെന്നും കോട്ടയം എസ്പി ഉറപ്പ് നല്‍കിയതായും സഹോദരന്‍ പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കനകദുര്‍ഗയുടെ സഹോദരിയും കോട്ടയം എസ്പിയെ വിളിച്ചു. കനക ദുര്‍ഗയെ കോഴിക്കോട്, കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ ഒരിടത്ത് എത്തിച്ചിട്ടുണ്ടെന്നും, കൂടുതല്‍ വിവരം ലഭിക്കാന്‍ കണ്ണൂര്‍ എസ്പിയെ വിളിക്കാനുമായിരുന്നു കോട്ടയം എസ്പിയുടെ മറുപടി. 

എന്നാല്‍ ഇതുവരെ കനക ദുര്‍ഗയെ സംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതായതില്‍ ദുരൂഹതയുണ്ടെന്നും, കണ്ടെത്തിത്തരണം എന്നും പറഞ്ഞ് ഭര്‍ത്താവ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം 21നായിരുന്നു കനക ദുര്‍ഗ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നായിരുന്നു അവര്‍ വീട്ടില്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com