കൊച്ചി : കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയപോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെപ്പില്‍ പൊലീസിനെ വെല്ലുവിളിച്ച് അധോലോക നായകന്‍ രവി പൂജാരി. മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കൂ എന്നാണ് രവി പൂജാരി പൊലീസിനോട് ആവശ്യപ്പെട്ടത്. നടി ലീനമരിയ പോളല്ല തന്റെ ലക്ഷ്യമെന്നും രവി പൂജാരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ലീന മരിയ പോളും കൂട്ടരും തട്ടിയെടുത്ത പണമാണ് ആവശ്യപ്പെട്ടത്. 25 കോടി വാങ്ങി മറ്റു ചിലര്‍ക്ക് കൊടുക്കുമെന്നും രവി പൂജാരി വ്യക്തമാക്കി. 25 കോടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അധോലോക നായകന്‍ രവി പൂജാരിയില്‍ നിന്നും നവംബര്‍ മാസം മുതല്‍ തനിക്ക് നിരന്തരം ഫോണ്‍ ഭീഷണി ലഭിക്കുന്നതായി ലീനമരിയ പോള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
നേരത്തെ നടിയെ ഫോണില്‍ വിളിച്ചത് രവി പൂജാരിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മംഗലാപുരത്തും മറ്റുമുള്ള നിരവധി പേരെ രവി പൂജാരി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ, ലീനയ്ക്ക് ലഭിച്ച പോണ്‍ സന്ദേശം കേള്‍പ്പിച്ചാണ് ഭീഷണി ശബ്ദത്തിന്റെ ഉടമ രവി പൂജാരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
ലീനയുടെ ‘നെയിൽ ആർട്ടിസ്ട്രി’ ബ്യൂട്ടി സലൂണിൽ നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിലെ പല ഉന്നതരുമായും ഇവർക്കുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. സിനിമാ നിർമ്മാണ മേഖലയിലുള്ള ചിലർക്ക് ഇവർ പണം പലിശയ്ക്കു നൽകിയിരുന്നതായും സൂചനയുണ്ട്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ൽ ആർടിസ്ട്രി’ എന്ന സലൂണിൽ ബൈക്കിൽ എത്തിയ രണ്ടു പേർ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. രണ്ടു പേരും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ