കൊച്ചി : കൊച്ചിയിൽ നടി ലീനമരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടന്ന വെടിവെയ്പ്പിലെ പ്രതികൾ കൊച്ചിയിലെ ഒരു കുപ്രസിദ്ധ ഗുണ്ടനേതാവിന്റെ സംരക്ഷണത്തിലാണെന്ന് സൂചന. അധോലോക നായകൻ രവി പൂജാരിയുടെ ഫോണ്‍ കോള്‍ പുറത്തുവന്നതോടെ, പ്രതികളെ കണ്ടെത്താൻ പോലീസ് തീവ്രമായ അന്വേഷണത്തിലാണ്. ഇതിനിടെയാണ് കൊച്ചിയിലെ ഗുണ്ടാത്തലവനെപ്പറ്റി സൂചന ലഭിച്ചത്. ഇയാളുടെ താവളങ്ങളെപ്പറ്റിയും പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.
മിടുക്കുണ്ടെങ്കില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരേ വെടിയുതിര്‍ത്തവരെ പിടികൂടാന്‍ പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരയുടെ ഫോൺ സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഓസ്‌ട്രേലിയയില്‍നിന്നു രവി പൂജാരയാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോൺസന്ദേശം ലഭിച്ചത്. നടി ലീനമരിയ പോളല്ല തന്റെ ലക്ഷ്യം. ലീന മരിയ പോളും കൂട്ടരും തട്ടിയെടുത്ത പണമാണ് ആവശ്യപ്പെട്ടതെന്നും പൂജാരി ഫോൺകോളിൽ വെളിപ്പെടുത്തുന്നു.
"വെടിവയ്‌പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. എന്റെയാളുകള്‍ തന്നെയാണ് അതുചെയ്‌തത്. ഇന്ത്യയിലെ പൊലീസ് മിടുക്കന്‍മാരാണ്. കര്‍ണാടക പൊലീസും കേരളാ പൊലീസും അവരുടെ ജോലി വൃത്തിയായി ചെയ്യട്ടെ. ഞാന്‍ എന്റെ ജോലി ചെയ്‌തുകൊള്ളാം. പലരില്‍നിന്നു തട്ടിയെടുത്ത പണമാണ് ലീന മരിയയോടു ചോദിക്കുന്നത്. അവര്‍ തരുന്ന 25 കോടി രൂപ പണം നഷ്‌ടപ്പെട്ടവര്‍ക്കു തിരിച്ചുകൊടുക്കും. അതിനായാണ് ഇടപെട്ടത്. ലീനയല്ല മറ്റൊരാളാണു പ്രധാന തട്ടിപ്പുകാരന്‍. അയാളെ പിടികൂടി കൊല്ലുകതന്നെ ചെയ്യും. ആ തീരുമാനത്തില്‍ മാറ്റമില്ല. അയാളാരെന്ന് വൈകാതെ വെളിപ്പെടുത്തും..." എന്നിങ്ങനെ പോകുന്നു സംഭാഷണം. ലീനയോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം വെളിപ്പെടുത്തുമെന്നും സംഭാഷണത്തിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ