1200 ചതുരശ്ര അടി വിസ്തീര്‍ണമുളള വീടുളളവര്‍ക്ക് ഇനി പെന്‍ഷനില്ല; രണ്ടരയേക്കര്‍ ഭൂമിയുളളവരും പുറത്താകും 

രണ്ടര ഏക്കറിലധികം ഭൂമിയുളളവര്‍ക്കും 1200 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുളള വീടുളളവര്‍ക്കും ഇനി പെന്‍ഷന്‍ ലഭിക്കില്ല
1200 ചതുരശ്ര അടി വിസ്തീര്‍ണമുളള വീടുളളവര്‍ക്ക് ഇനി പെന്‍ഷനില്ല; രണ്ടരയേക്കര്‍ ഭൂമിയുളളവരും പുറത്താകും 

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടര ഏക്കറിലധികം ഭൂമിയുളളവര്‍ക്കും 1200 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുളള വീടുളളവര്‍ക്കും ഇനി പെന്‍ഷന്‍ ലഭിക്കില്ല. കാര്‍ ഉളളവരെയും പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കും. ആദായനികുതി ഒടുക്കുന്നുവര്‍ ഒരു കുടുംബത്തില്‍ ഉണ്ടെങ്കില്‍ കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടാവില്ലെന്ന് തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 

  സംസ്ഥാനത്ത് ഭൂനികുതി വര്‍ധിപ്പിച്ചു. 2015ലെ ഭൂനികുതി പുന:സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.


കയര്‍ തൊഴില്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ദിവസക്കൂലി 600 രൂപയാക്കി ഉയര്‍ത്തി. കയര്‍മേഖലയുടെ സമഗ്രവികസനത്തിന് ആയിരം ചകിരിമില്ലുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

വനിതാ ക്ഷേമത്തിന് 1267 കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. സ്ത്രി സുരക്ഷ ഉറപ്പാക്കാനും അക്രമം തടയാനും 50 കോടി രൂപ വകയിരുത്തും. എറണാകുളത്ത് ഷീ ലോഡ്ജ് ആരംഭിക്കും. വിവാഹധനസഹായം 40000 രൂപയാക്കി ഉയര്‍ത്തി.

എന്നാല്‍ പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റില്‍ സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചില്ല. അതേസമയം സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കൈപ്പറ്റിയ അനര്‍ഹര്‍ പണം തിരിച്ചടയ്ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് മുന്നറിയിപ്പ് നല്‍കി. കാര്‍ ഉളളവര്‍ക്ക് ഇനി മുതല്‍ സാമൂഹ്യപെന്‍ഷന്‍ അനുവദിക്കില്ല. ഇതിനായി പരിശോധന ശക്തമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

എല്ലാവര്‍ക്കും ഗുണകരമായ നിലയില്‍  ആരോഗ്യസുരക്ഷാ പദ്ധതി വിപുലപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ലോട്ടറിയില്‍ നിന്നുളള വരുമാനം ഇതിനായി വിനിയോഗിക്കും.

എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. ഭവനരഹിതരായ 1.76 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. പണിതീരാത്ത 77,757 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതെല്ലാം ഉള്‍പ്പെടുന്ന ലൈഫ് പദ്ധതിക്ക്  2500 കോടി രൂപ വകയിരുത്തിയതായി തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

എല്ലാ മെഡിക്കല്‍ കോളേജുകളിലും ഒങ്കോളജി വിഭാഗം തുടങ്ങും. എല്ലാ ജില്ലാ ആശുപത്രിയിലും കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കും. സ്വകാര്യആശുപത്രികളില്‍ അടിയന്തര ചികിത്സ നിര്‍ബന്ധമാക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. 

കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി്. എല്ലാവര്‍ക്കും ഭക്ഷണം, താമസം, വസ്ത്രം എന്നിവ ഉറപ്പാക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യസബ്‌സിഡിയായി 954 കോടി രൂപ നല്‍കുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. വിശപ്പുരഹിത പദ്ധതി വ്യാപിപ്പിക്കുന്നതിന് 20 കോടി രൂപ നീക്കിവെയ്ക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com