എല്ലാവര്‍ക്കും ആരോഗ്യസുരക്ഷാ പദ്ധതി; ലൈഫ് പദ്ധതിക്ക്  2500 കോടി രൂപ വകയിരുത്തി

എല്ലാവര്‍ക്കും ആരോഗ്യസുരക്ഷാ പദ്ധതി; ലൈഫ് പദ്ധതിക്ക്  2500 കോടി രൂപ വകയിരുത്തി

എല്ലാവര്‍ക്കും ഗുണകരമായ നിലയില്‍  ആരോഗ്യസുരക്ഷാ പദ്ധതി വിപുലപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലോട്ടറിയില്‍ നിന്നുളള വരുമാനം ഇതിനായി വിനിയോഗിക്കും.

തിരുവനന്തപുരം: എല്ലാവര്‍ക്കും ഗുണകരമായ നിലയില്‍  ആരോഗ്യസുരക്ഷാ പദ്ധതി വിപുലപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലോട്ടറിയില്‍ നിന്നുളള വരുമാനം ഇതിനായി വിനിയോഗിക്കും.

എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. ഭവനരഹിതരായ 1.76 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. പണിതീരാത്ത 77,757 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതെല്ലാം ഉള്‍പ്പെടുന്ന ലൈഫ് പദ്ധതിക്ക്  2500 കോടി രൂപ വകയിരുത്തിയതായി തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി്. എല്ലാവര്‍ക്കും ഭക്ഷണം, താമസം, വസ്ത്രം എന്നിവ ഉറപ്പാക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യസബ്‌സിഡിയായി 954 കോടി രൂപ നല്‍കുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. വിശപ്പുരഹിത പദ്ധതി വ്യാപിപ്പിക്കുന്നതിന് 20 കോടി രൂപ നീക്കിവെയ്ക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു. പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍ ആരംഭിക്കും.

കടമെടുക്കാനുളള സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തി്. കേന്ദ്രധനകമ്മി കുറച്ചത് പൊതുമേഖലകളുടെ ഓഹരി വില്‍പ്പനയിലുടെയാണ്. ഒരു ലക്ഷം കോടി രൂപയാണ് ഓഹരി വില്‍പ്പനയിലുടെ നേടിയത്. ഇത് ഇടതുകാലിലെ മന്ത്് വലതുകാലിലേക്ക് മാറ്റുന്നതിന് തുല്യമാണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. 

പ്രതിസന്ധിക്കിടയിലും കേരളം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി. എന്നാല്‍ റവന്യൂവരുമാനം കേവലം 7.7 ശതമാനം മാത്രമാണ്. എങ്കിലും വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി 3.1 ശതമാനമായി പരിമിതപ്പെടുത്താന്‍ കഴിയുമെന്ന് തോമസ് ഐസക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. 

 ജിഎസ്ടിയുടെ ഗുണം ഏറ്റവുമധികം ലഭിച്ചത് കോര്‍പ്പറേറ്റുകള്‍ക്കാണ്. നോട്ടുനിരോധനം കമ്പോളത്തെ തകര്‍ത്തു. ജിഎസ്ടി കേരളത്തിന് ഗുണകരമാകുമെന്ന പൊതുധാരണ തെറ്റാണെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com