ജാതിയും മതവുമില്ല, എതിര്‍ത്തത് ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായതിനാല്‍: ക്ഷേത്ര ക്ഷേമ സമിതി

ജാതിയും മതവുമില്ല, എതിര്‍ത്തത് ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായതിനാല്‍: ക്ഷേത്ര ക്ഷേമ സമിതി
ആര്‍ട്ടിസ്റ്റ് അശാന്തന്‍
ആര്‍ട്ടിസ്റ്റ് അശാന്തന്‍

കൊച്ചി: ആര്‍ട്ടിസ്റ്റ് അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനെ എതിര്‍ത്തത് ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായതുകൊണ്ടാണെന്ന് എറണാകുളത്തപ്പന്‍ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്. ജാതിയും മതവുമൊന്നുമല്ല ഇതിനു കാരണമെന്ന് രാജേന്ദ്രപ്രസാദ് പറഞ്ഞു.

ദര്‍ബാര്‍ ഹാളിനോടു തൊട്ടുചേര്‍ന്ന ശിവക്ഷേത്രത്തിന്റെയും ഹനുമാന്‍ ക്ഷേത്രത്തിന്റെയും നട തുറന്നുകിടക്കുന്ന സമയത്താണ് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത്. ഇതിനോട് വിയോജിപ്പ് അറിയിക്കുകയാണ് ചെയ്തത്. ഗ്രൗണ്ടിലെ സ്‌റ്റേജിലോ ഡര്‍ബാര്‍ ഹാളിനുള്ളിലോ വയ്ക്കണമെന്ന് അഭ്യര്‍ഥന അവര്‍ നിരസിക്കുകയായിരുന്നു. 

നട തുറന്നുകിടക്കുമ്പോള്‍ മുന്നില്‍ മൃതദേഹം വയ്ക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായതു കൊണ്ടാണ് എതിര്‍ത്തത്. ഇതില്‍ ജാതിയും മതവുമൊന്നുമില്ല. ആരായാലും ഇതേ നിലപാട് തന്നെയാണ് ഉണ്ടാവുമായിരുന്നത്. ഉത്സവവും ചന്ദ്രഗ്രഹണവും ആയിരുന്നതിനാല്‍ അമ്പലം അടച്ചിടാന്‍ കഴിയില്ലായിരുന്നെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.

ആര്‍ട്ടിസ്റ്റ് അശാന്തന്റെ മൃതദേഹത്തോട് അനാരവു കാണിച്ചത് ക്ഷേത്രവിശ്വാസികളല്ല, ലളിതകലാ അക്കാദമിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍വി ബാബു കുറ്റപ്പെടുത്തി. ദര്‍ബാര്‍ ഹാളിനുള്ളില്‍ മൃതദേഹം വയ്‌ക്കേണ്ടതിനു പകരം വരാന്തയില്‍ വയ്ക്കുകയാണ് അവര്‍ ചെയ്തത്. 

ഇത് ഒരു ദലിത്  വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ദുരുപദിഷ്ടമാണ്. പരിഹരിക്കാമായിരുന്ന പ്രശ്‌നത്തെ വിവാദമാക്കാനാണ് ശ്രമം നടന്നതെന്നും ആര്‍വി ബാബു പറഞ്ഞു.

ക്ഷേത്ര ഉത്സവത്തിനും ക്ഷേത്ര ആചാരങ്ങള്‍ക്കും ഒരു ഭംഗവുമുണ്ടാവരുതെന്ന വ്യവസ്ഥയിലാണ് ദര്‍ബാര്‍ ഹാള്‍ മൈതാനം സര്‍ക്കാരിനു വിട്ടുകൊടുത്തത്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗ്രൗണ്ടും ദര്‍ബാര്‍ ഹാളും ക്ഷേത്രത്തിന് തിരികെ നല്‍കുകയാണ് വേണ്ടതെന്ന് ആര്‍വി ബാബു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com