ഉത്തരേന്ത്യയിലെപ്പോലെ വര്‍ഗീയ ഭീകരത കേരളത്തിലും തലപൊക്കുന്നു : കുരീപ്പുഴ ശ്രീകുമാര്‍

കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചുപോകുന്നു എന്നതിന്റെ സൂചനയാണ് തനിക്ക് നേരെയുണ്ടായ ആക്രമണമെന്ന് കുരീപ്പുഴ ശ്രീകുമാര്‍
ഉത്തരേന്ത്യയിലെപ്പോലെ വര്‍ഗീയ ഭീകരത കേരളത്തിലും തലപൊക്കുന്നു : കുരീപ്പുഴ ശ്രീകുമാര്‍

കൊല്ലം : കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചുപോകുന്നു എന്നതിന്റെ സൂചനയാണ് തനിക്ക് നേരെയുണ്ടായ ആക്രമണമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ഉത്തരേന്ത്യയിലെപ്പോലെ വര്‍ഗീയ ഭീകരത കേരളത്തിലും തലപൊക്കുന്നു. ആക്രമണത്തിന് ശേഷം മതേതര കേരളം നല്‍കിയ പിന്തുണ വലുതാണെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.

കുരീപ്പുഴക്കെതിരായ കയ്യേറ്റ ശ്രമത്തില്‍ പ്രതിഷേധം ശക്തമായി. കവി സച്ചിദാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംഭവത്തെ അപലപിച്ചു. കുരീപ്പുഴക്ക് നേരെയുണ്ടായ അക്രമം അപലപനീയമാണെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. കുരീപ്പുഴക്കെതിരായ ആക്രമണം ദളിത് വിരുദ്ധ നിലപാടിനെ എതിര്‍ക്കുന്നവരോടുള്ള അസഹിഷ്ണുതയാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. 

അതിനിടെ കുരീപ്പുഴയെ ആക്രമിച്ച കേസില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊല്ലം കടക്കല്‍ പൊലീസ് പിടികൂടി. മനു, ശ്യാം, ലൈജു, ദീപു, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായ ദീപു പഞ്ചായത്താംഗമാണ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്. 

കഴിഞ്ഞദിവസം രാത്രി കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങവേയാണ് സംഭവം. ഒരു സംഘം അളുകള്‍ തന്നെ തടയുകയും അസഭ്യം പറയുകയും കാറിന്റെ ഡോര്‍ ബലമായി പിടിച്ചടക്കുകയും ചെയ്‌തെന്ന് കുരീപ്പുഴ പറഞ്ഞു. വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രകോപനകാരണം. സംഘാടകരാണ് ശാരീരിക ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതെന്നും കുരീപ്പുഴ ശ്രീകുമാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com