തിരുവനനന്തപുരം: അപകടകാരികളായ നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നത് തടയാന്‍ നിയമനിര്‍മ്മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈത്തിരിയില്‍ വളര്‍ത്തു നായയുടെ കടിയേറ്റു മരിച്ച രാജമ്മയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈത്തിരിയില്‍ നായയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ നായയുടെ ഉടമസ്ഥനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. നേരത്തെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കായിരുന്നു കേസെടുത്തിരുന്നത്.
അന്വേഷണത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് നിയമപ്രകാരമുള്ള ലൈസന്‍സില്ല എന്നും നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്. നായ്ക്കളെ പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിയില്‍ വിശദമായ പരിശോധനക്കായി അയച്ചിട്ടുണ്ട്. രാജമ്മയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി ജില്ലാ കളക്ടര്‍ 5,000 രൂപ അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസമാണ് വൈത്തിരിയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് രാജമ്മ മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് സ്ത്രീക്ക് നായയുടെ കടിയേറ്റത്. റോഡ്‌വീലര്‍ ഇനത്തില്‍പെട്ട നായയാണ് സ്ത്രീയെ ആക്രമിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ