സക്കറിയ ആക്രമിക്കപ്പെട്ടപ്പോള്‍ പിണറായി പറഞ്ഞതെന്ത്? സംഘ്പരിവാര്‍ ഗ്രൂപ്പുകളിലെ ചര്‍ച്ച ഇതാണ്

കുരിപ്പുഴആക്രമിക്കപ്പെട്ടപ്പോള്‍ ആര്‍എസ്എസിനെ വിമര്‍ശിച്ച് പിണറായി വിജയന്‍ അഭിപ്രായ പ്രകടനം നടത്തിയതിന് മറുപടിയായി സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ വാക്കുകള്‍
സക്കറിയ ആക്രമിക്കപ്പെട്ടപ്പോള്‍ പിണറായി പറഞ്ഞതെന്ത്? സംഘ്പരിവാര്‍ ഗ്രൂപ്പുകളിലെ ചര്‍ച്ച ഇതാണ്


കൊച്ചി: കവി കുരിപ്പുഴ ശ്രീകുമാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ആര്‍എസ്എസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായ പ്രകടനം നടത്തിയതിന് മറുപടിയായി സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ തന്നെ വാക്കുകള്‍. പയ്യന്നൂരില്‍ എഴുത്തുകാരന്‍ സക്കറിയ ആക്രമിക്കപ്പെട്ടപ്പോള്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞ വാക്കുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്

അന്ന് പിണറായി പറഞ്ഞത്

പയ്യന്നൂര്‍ സംഭവം ഡിവൈഎഫ്‌ഐയുടെ മേല്‍ കെട്ടിവയ്ക്കാന്‍ സക്കറിയ ശ്രമിക്കേണ്ട. സദസറിഞ്ഞുവേണം പ്രസംഗകര്‍ യോഗങ്ങളില്‍ പ്രസംഗിക്കേണ്ടത്. സക്കറിയയുടെ നിലപാടുകളെ അംഗീകരിക്കുന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ പയ്യന്നൂര്‍ പോലെയൊരു സ്ഥലത്ത് കമ്യൂണിസ്റ്റ് ആചാര്യന്‍മാരെ വിമര്‍ശിച്ചത് ശരിയായില്ല. ക്രിസ്തുമതക്കാരുടെ യോഗത്തില്‍ ക്രിസ്തുവിനെയോ, ഇസ്ലാം മതക്കാരുടെ യോഗത്തില്‍ അല്ലാഹുവിനെയോ മോശമായി സംസാരിച്ചാല്‍ എന്തായിരിക്കും പ്രതികരണം. അതാണ് സക്കറിയയുടെ കാര്യത്തില്‍ പയ്യന്നൂരില്‍ സംഭവിച്ചത്.

ഒളിവുകാലത്ത് കമ്യൂണിസ്റ്റ് നേതാക്കള്‍ ലൈംഗിക അരാജകത്വം നടത്തിയെന്ന പ്രയോഗം അതിരുവിട്ടതായി. ഇഎംഎസ്, എകെജി, പികെ കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി എന്നീ മഹത് വ്യക്തികളെപ്പറ്റിയായിരുന്നു സക്കറിയയുടെ പരാമര്‍ശം. തങ്ങള്‍ ആരാധിക്കുന്ന നേതാക്കളെ ആക്ഷേപിക്കുന്ന നില വന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞത് ശരിയ്യലെന്ന് ഒരാള്‍ പറയുകയായിരുന്നു

കുരീപ്പൂഴ ശ്രീകുമാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പിണറായി പറഞ്ഞത്

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ RSS - BJP സംഘം നടത്തിയ ആക്രമണം അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സര്‍ക്കാര്‍ അമര്‍ച്ച ചെയ്യും. സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശനമായി നേരിടും. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗം ഉള്‍പ്പെടെ ഉള്ള 6 BJP - RSS പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള ആക്രമണങ്ങളാണ് കുറേക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കു
ന്നത്. വിയോജനാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലുന്ന വിധത്തില്‍ ദേശവ്യാപകമായിത്തന്നെ ആക്രമണങ്ങള്‍ നടക്കുകയാണ്. നരേന്ദ്ര ധബോല്‍ക്കര്‍ക്കും ഗോവിന്ദ് ബന്‍സാരക്കും എം.എം. കല്‍ബുര്‍ഗ്ഗിക്കും ഗൗരി ലങ്കേഷിനുമൊക്കെ ജീവന്‍ തന്നെ നഷ്ടപ്പെട്ടത് ഈ വിധത്തിലുള്ള വര്‍ഗ്ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണത്തിന്റെ ഫലമായിട്ടാണ്. കേരളത്തില്‍ എം.ടി.ക്കും കമലിനും എം.എം.ബഷീറിനും ഒക്കെ നേര്‍ക്ക് ഭീഷണികളുണ്ടായി. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കും എന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം രാജ്യവ്യാപകമായി നടക്കുമ്പോഴും പച്ചത്തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ട്. അത് ഇവിടുത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തികൊണ്ടാണ്. ആ ശക്തിയുടെ തണലില്‍ തന്നെ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മാനിക്കുന്ന പ്രബുദ്ധമായ കേരള ജനത സര്‍ക്കാരിനൊപ്പം തന്നെ നില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com