തിരുവനന്തപുരം: യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്തിച്ചേരാത്തതിനാല്‍ തീരുമാനം എടുക്കാന്‍ കഴിയാതെ പതനത്തിലെത്തിയ മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത് പോലൊരു ഗതികേടു മുന്‍പുണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ് മന്ത്രിമാര്‍ക്ക് താല്‍പര്യം. മന്ത്രിമാര്‍ എത്താത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെ പോയതു ദയനീയമാണ്. ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടാവുമെന്നാണു മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത്. പക്ഷേ ഇപ്പോള്‍ കാബിനറ്റ് വിളിച്ചാല്‍ പോലും മന്ത്രിമാരെത്താത്ത അവസ്ഥയാണ്. സംസ്ഥാനം ഭരിക്കാന്‍ അര്‍ഹതയില്ലെന്ന് മന്ത്രിമാര്‍ തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരാനിരുന്ന പ്രത്യേക മന്ത്രിസഭയാണ് മന്ത്രിമാര്‍ എത്താത്തതിനെ തുടര്‍ന്ന് മാറ്റിവച്ചത്. 19 അംഗ മന്ത്രിസഭയില്‍ 13 മന്ത്രിമാരും പങ്കെടുത്തില്ല. കാലാവധി അവസാനിക്കുന്ന ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനായാണു യോഗം തീരുമാനിച്ചത്. ഇതിനായി തിങ്കളാഴ്്ച വീണ്ടും മന്ത്രിസഭ ചേരും.
സിപിഐയിലെ ഒരുമന്ത്രിയും യോഗത്തിനെത്തിയില്ല. പാര്‍ട്ടി വയനാട് സമ്മേളനം നടക്കുന്നതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത് എന്നാണ് വിശദീകരണം. റ്‌റു മന്ത്രിമാര്‍ അവരവരുടെ ജില്ലകളിലെ പരിപാടികള്‍ ഏറ്റുപോയതിനാലാണു ഹാജരാകാതിരുന്നത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണു മന്ത്രിസഭ വെള്ളിയാഴ്ച ചേരാന്‍ തീരുമാനിച്ചത്. 19 ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടേണ്ട തീരുമാനമാണ് എടുക്കാന്‍ നിശ്ചയിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ