തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിന് എത്താതെ മന്ത്രിമാര്‍ മുങ്ങിയത് പാര്‍ട്ടി സമ്മേളനങ്ങളിലും സ്വകാര്യ ചടങ്ങുകളിലേക്കും. സിപിഐ മന്ത്രിമാരായ വിഎസ് സുനില്‍ കുമാര്‍, പി. തിലോത്തമന്‍, കെ. രാജു, ഇ. ചന്ദ്രശേഖറും വയനാട്ടിലെയും കണ്ണൂരിലെയും പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും മുങ്ങിയത്.
സിപിഐഎം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, സി. രവീന്ദ്രനാഥ്, എ.സി മൊയ്തീന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ.കെ ശൈലജ എന്നിവര്‍ അവരവരുടെ മണ്ഡലങ്ങളിലെ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രത്യേക മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനിന്നത്. ഇന്നു വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എകെ ബാലന്‍, എം.എം മണി, തോമസ് ഐസക്ക്, ടിപി. രാമകൃഷ്ണന്‍ എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്. മന്ത്രിമാര്‍ യോഗത്തിനെത്താത്തതില്‍ മുഖ്യമന്ത്രിയും അതൃപ്തിയിലാണ്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ലീവ് അറിയിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍
ഇതോടെയാണ് ക്വാറം തികയാത്തതിനെ തുടര്‍ന്നു മന്ത്രിസഭാ യോഗം തീരുമാനം ഒന്നും എടുക്കാതെ പിരിഞ്ഞത്. 19 അംഗ മന്ത്രിസഭയിലെ 13 പേരും യോഗത്തിന് എത്തിയില്ല. കാലാവധി അവസാനിക്കുന്ന ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനായാണു യോഗം തീരുമാനിച്ചത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണു മന്ത്രിസഭ വെള്ളിയാഴ്ച ചേരാന്‍ തീരുമാനിച്ചത്. 19 ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടേണ്ട തീരുമാനമാണ് എടുക്കാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി തിങ്കളാഴ്ച വീണ്ടും മന്ത്രിസഭ ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം എല്‍ഡിഎഫ് മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പോലൊരു ഗതികേടു മുന്‍പുണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ് മന്ത്രിമാര്‍ക്ക് താല്‍പര്യം. മന്ത്രിമാര്‍ എത്താത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെ പോയതു ദയനീയമാണ്. ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടാവുമെന്നാണു മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത്. പക്ഷേ ഇപ്പോള്‍ കാബിനറ്റ് വിളിച്ചാല്‍ പോലും മന്ത്രിമാരെത്താത്ത അവസ്ഥയാണ്. സംസ്ഥാനം ഭരിക്കാന്‍ അര്‍ഹതയില്ലെന്ന് മന്ത്രിമാര്‍ തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ മന്ത്രിമാര്‍ എത്താത്തതില്‍ അസ്വാഭാവികതയില്ലെന്ന് കാനം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ