ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര തുക മുസ്ലിം ആയതിന്റെ പേരിൽ കൊല്ലപ്പെട്ട ജുനൈദിന്റെ മാതാവിനു നൽകി കെ.പി രാമനുണ്ണി. വൈകീട്ട് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമാണ് തുക കൈമാറിയത്. ഒരു ലക്ഷം രൂപ പുരസ്കാര തുകയിൽനിന്നു മൂന്നു രൂപ മാത്രം എടുത്തിട്ട് ബാക്കി തുക മുഴുവൻജുനൈദിന്റെ മാതാവിന് കൈമാറുകയായിരുന്നു. അവാര്‍ഡ് തുക ജുനൈദ് ഖാന്റെ മാതാവിനു നല്‍കുമെന്ന് നേരത്തെ കെ.പി രാമനുണ്ണി വ്യക്തമാക്കിയിരുന്നു.
തന്റെ ദൈവത്തിന്റെ പുസ്തകം എന്ന കൃതിയാണു പുരസ്കാരത്തിന് അർഹനാക്കിയത്. ദൈവത്തിന്റെ പുസ്തകത്തിൽ പ്രവാചകനായ മുഹമ്മദ് നബി കൃഷ്ണനെ ഇക്കാ എന്നും കൃഷ്ണൻ തിരിച്ചു മുത്തേ എന്നുമാണ് വിളിക്കുന്നത്. സഹോദരങ്ങൾ എന്ന നിലയിലാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്തെ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ ഈ പുസ്തകത്തിന് ഒരു വലിയ രാഷ്ട്രീയ ദൗത്യം കൂടി നിർവഹിക്കാനുണ്ടെന്നും രാമനുണ്ണി പറഞ്ഞു.
കഴിഞ്ഞ വർഷം റംസാന്റെ തലേദിവസമാണ് ഡൽഹി-മഥുര ട്രെയിൻ യാത്രക്കിടെ ജുനൈദ് എന്ന പതിനാറുകാരൻ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു മരിച്ചത്. ഒരു സംഘം ആളുകൾ മുസ്ലീം എന്നും ബീഫ് കഴിക്കുന്നവർ എന്നും ആക്രോശിച്ച് ജുനൈദിനെയും സഹോദരനെയും ആക്രമിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ