കൊച്ചി : അര്‍ത്തുങ്കല്‍ പള്ളിക്കെതിരെ വിവാദപരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിനെതിരെ കേസ് എടുത്ത നടപടി റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അര്‍ത്തുങ്കല്‍ പള്ളി നില്‍ക്കുന്ന സ്ഥലം ശിവക്ഷേത്രം ആണെന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ്. മോഹന്‍ദാസിന്റെ പരാമര്‍ശം വിവാദമായതോടെ, ക്രിമിനല്‍ നടപടി നിയമം 153 എ വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി സുരേന്ദ്രന്‍ അര്‍ത്തുങ്കല്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
പള്ളി നില്‍ക്കുന്ന സ്ഥലത്ത് ഉദ്ഖനനം നടത്തിയാൽ തകർന്ന ക്ഷേത്രാവശിഷ്ടങ്ങൾ ലഭിക്കും. ഇത് വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കൾ ചെയ്യേണ്ടത്. അൾത്താരയുടെ നിർമാണത്തിനിടെ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ട് പരിഭ്രമിച്ച പാതിരിമാർ ജ്യോത്സനെ കണ്ട് ഉപദേശം തേടിയെന്നും അങ്ങനെ അൾത്താര മാറ്റി സ്ഥാപിച്ചു എന്നും മോഹൻദാസ് വിചിത്ര വാദം നിരത്തിയിരുന്നു.
17ാം നൂറ്റാണ്ടിൽ പോർചുഗീസുകാർ പണിത വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള അർത്തുങ്കൽ ദേവാലയം പ്രമുഖ തീർഥാടനകേന്ദ്രമാണ്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെ ബസിലിക്കയുമാണ് അർത്തുങ്കൽ. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ എത്തി പ്രാർഥിച്ച് നേർച്ച സമർപ്പിച്ച് മാലയൂരുന്ന പതിവ് കാലങ്ങളായുള്ള ആചാരമാണ്. അർത്തുങ്കൽ പള്ളിക്കെതിരായ സംഘ്പരിവാർ നീക്കം കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കാനുള്ള ഗൂഢശ്രമമാണെന്നാണ് ആക്ഷേപമുയർന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ