കളളനെന്ന് ആരോപിച്ച് അടിച്ചു, ചവിട്ടി; മധുവിന്റെ മൊഴി എഫ്‌ഐആറില്‍, പോസ്റ്റ്‌മോര്‍ട്ടം നാളെയ്ക്ക് മാറ്റി

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ ആദിവാസി യുവാവ് മധുവിന്റെ മൊഴി പുറത്ത്.
കളളനെന്ന് ആരോപിച്ച് അടിച്ചു, ചവിട്ടി; മധുവിന്റെ മൊഴി എഫ്‌ഐആറില്‍, പോസ്റ്റ്‌മോര്‍ട്ടം നാളെയ്ക്ക് മാറ്റി

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ ആദിവാസി യുവാവ് മധുവിന്റെ മൊഴി പുറത്ത്. നാട്ടുകാര്‍ അടിച്ചെന്നും ചവിട്ടിയെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന മധുവിന്റെ മൊഴിയില്‍ പറയുന്നു. കാട്ടില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചുകൊണ്ടുവരുകയായിരുന്നു. കളളനെന്ന് പറഞ്ഞാണ് തന്നെ നാട്ടുകാര്‍ ചവിട്ടുകയും അടിക്കുകയും ചെയ്തത്. ഏഴുപേരാണ് തന്നെ മര്‍ദിച്ചതെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം മര്‍ദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെത്തേയ്ക്ക് മാറ്റി. നേരത്തെ ഇന്ന് നടത്തുമെന്നായിരുന്നു വിവരം. ഇതിനിടെ മധുവിന്റെ അസ്വാഭാവിക മരണത്തില്‍ പ്രതിഷേധം കനക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ആദിവാസി ഊരുകളില്‍ നിന്നും നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. പ്രതികളെ പിടികൂടിയശേഷം മാത്രം പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് പറഞ്ഞ് മധുവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് അഗളിയില്‍ തടയുന്ന സ്ഥിതി വരെയുണ്ടായി. 

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മന്ത്രി എ കെ ബാലന്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com