കോടിയേരിയുടെ മക്കളുടെ പേരില്‍ 28 കമ്പനികള്‍, ഗുരുതര ആരോപണവുമായി ബിജെപി

കോടിയേരിയുടെ മക്കളുടെ പേരില്‍ 28 കമ്പനികള്‍, ഗുരുതര ആരോപണവുമായി ബിജെപി
കോടിയേരിയുടെ മക്കളുടെ പേരില്‍ 28 കമ്പനികള്‍, ഗുരുതര ആരോപണവുമായി ബിജെപി

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയുടെ ഭാഗമാണെന്ന ആരോപണവുമായി ബിജെപി. ഇരുപത്തിയെട്ടു കമ്പനികളാണ് കോടിയേരിയുടെ മക്കളുടെ പങ്കാളിത്തത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രേഖകള്‍ സഹിതം എന്‍ഫോഴ്‌സ്‌മൈന്റിനു പരാതി നല്‍കിയിട്ടുണ്ടെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ ഭാര്യാപിതാവും മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായിരുന്നു. മറ്റു വരുമാന സ്രോതസുകളൊന്നുമില്ലാത്ത ഈ രണ്ടു കൂടുംബങ്ങള്‍ എങ്ങനെയാണ് വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതെന്ന് അ്‌ന്വേഷിക്കണം. കോടിയേരിയുടെ മകന്‍ ബിനോയിയുമായി ബന്ധപ്പെട്ട പതിമൂന്നു കോടി രൂപയുടെ ഇടപാട് അടുത്തിടെ പുറത്തുവന്നിരുന്നു. ഈ കേസ് എങ്ങനെയാണ് ഒത്തുതീര്‍ത്തതെന്ന് അന്വേഷിക്കണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ശാസ്ത്രമംഗലത്തെ ഒരു കെട്ടിടത്തിലെ വിലാസത്തില്‍ 28 കമ്പനികളാണ് കോടിയേരിയുടെ മക്കളുടെ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണഗതിയില്‍ ഒരു കമ്പനി തുടങ്ങുന്നതിനു തന്നെ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആ സ്ഥാനത്താണ് ഒരേ കെട്ടിടത്തില്‍ ഇരുപത്തിയെട്ടു കമ്പനികള്‍ ഇവരുടെ പേരിലുള്ളത്. ഇതില്‍ ആറെണ്ണം കോടിയേരിയുടെ മക്കളുടെ പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു സ്ഥാപനത്തിന്റെ പേരു മാത്രമാണ് ഈ ചെറിയ കെട്ടിടത്തിനുള്ളത്. ഇത് ആര്‍ക്കും പരിശോധിക്കാവുന്നതാണെന്ന് എഎന്‍ രാധ്കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 

കോടിയേരി ടൂറിസം മന്ത്രിയായിരുന്ന കാലത്താണ് ഈ കമ്പനികളില്‍  പലതും രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണം. ഒര സമാന്തര സമ്പദ് വ്യവസ്ഥയുടെ ഭാഗമായാണ് കോടിയേരിയുടെ കുടുംബം പ്രവര്‍ത്തിക്കുന്നതെന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com