ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് വിഡി സതീശന്‍

എകെജിയെ കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത്തരത്തിലൊരു അഭിപ്രായമില്ല - ബല്‍റാമിന്റെ അഭിപ്രായം വ്യക്തിപരമാണ്. ഇതിനെ പാര്‍ട്ടി അഭിപ്രായമായി കാണരുതെന്നും വിഡി സതീശന്‍
ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് വിഡി സതീശന്‍

കൊച്ചി: കമ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകന്‍ എന്നു വിളിച്ച ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. എകെജിയെ കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത്തരത്തിലൊരു അഭിപ്രായമില്ല. പാര്‍ട്ടി അത്തരമൊരു കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല.ബല്‍റാമിന്റെ അഭിപ്രായം വ്യക്തിപരമാണ്. ഇതിനെ പാര്‍ട്ടി അഭിപ്രായമായി കാണരുതെന്നും വിഡി സതീശന്‍ പറഞ്ഞു.

ബല്‍റാമിന്റെ ഈ അഭിപ്രായം പാര്‍ട്ടി ഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്നും, പാര്‍ട്ടി വേദിയില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും വിഡി സതീശന്‍ സമകാലിക മലയാളത്തോട് പറഞ്ഞു

പോരാട്ടകാലങ്ങളിലെ പ്രണയം എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഉദ്ധരിച്ചാണ് ബല്‍റാം എകെജിക്കെതിരായ പരാമര്‍ശത്തെ ന്യായീകരിക്കുന്നത്.ഫേസ്ബുക്ക് കമന്റിലായിരുന്നു ബല്‍റാം എകെജിയെ ബാലപീഡകനെന്ന് വിളിച്ച് ആക്ഷേപിച്ചത്.

ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്' എകെ ഗോപാലന്‍ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എകെജി ഒളിവില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങള്‍ സാക്ഷാല്‍ എകെ ഗോപാലന്റെ ആത്മകഥയില്‍ നിന്ന്. ഒളിവില്‍ കഴിയുന്ന കാലത്ത് അഭയം നല്‍കിയ വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളില്‍ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാര്‍ദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലില്‍ നിന്ന് പുറത്തുകടന്നാലുടന്‍ വിവാഹിതരാകാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ ജയില്‍മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന 'മമത'യും ആത്മകഥയില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം.

എകെജി പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ലെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com