അതിരൂപതയുടെ സ്ഥലം വില്‍പ്പനയെ വിമര്‍ശിച്ചു; കപ്പൂച്ചിയന്‍ വൈദികരുടെ പ്രസിദ്ധീകരണത്തിന് വിലക്ക്

കപ്പൂച്ചിയന്‍ വൈദികരുടെ പ്രതിവാര പ്രസിദ്ധീകരണമായ ഇന്ത്യന്‍ കറന്റ്‌സിന്റെ ഈ ആഴ്ചത്തെ പതിപ്പാണ് തടഞ്ഞത്.
അതിരൂപതയുടെ സ്ഥലം വില്‍പ്പനയെ വിമര്‍ശിച്ചു; കപ്പൂച്ചിയന്‍ വൈദികരുടെ പ്രസിദ്ധീകരണത്തിന് വിലക്ക്

കൊച്ചി : സീറോ മലബാര്‍ സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടിനെ വിമര്‍ശിക്കുന്ന കപ്പൂച്ചിയന്‍ വൈദികരുടെ പ്രസിദ്ധീകരണം അച്ചടിക്കുന്നത് തടഞ്ഞു. കപ്പൂച്ചിയന്‍ വൈദികരുടെ പ്രതിവാര പ്രസിദ്ധീകരണമായ ഇന്ത്യന്‍ കറന്റ്‌സിന്റെ ഈ ആഴ്ചത്തെ പതിപ്പാണ് തടഞ്ഞത്. അച്ചടിക്കുന്നതിന് തൊട്ടുമുമ്പാണ് അച്ചടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നിര്‍ദേശം ലഭിച്ചത്. ഭൂമി ഇടപാട് സംബന്ധിച്ച് അതിരീപത നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുംമുമ്പ് സഭയുടെ തന്നെ പ്രസിദ്ധീകരണത്തില്‍ വിമര്‍ശനങ്ങള്‍ വരുന്നത് ശരിയല്ലെന്നാണ് മേലധികാരികള്‍ നിര്‍ദേശിച്ചതെന്ന് മുഖ്യപത്രാധിപര്‍ ഫാ. ഡോക്ടര്‍ സുരേഷ് മാത്യു അറിയിച്ചു. 

22 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിദ്ധീകരണം മുടങ്ങുന്നത്. ഉത്തരേന്ത്യയിലെ ക്രിസ്തുജ്യോതി പ്രൊവിന്‍സിലെ കപ്പൂച്ചിയന്‍ വൈദികരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിന്നാണ് മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് ലേഖനങ്ങളാണ് ഇന്ത്യന്‍ കറന്റ്‌സ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഫാ സുരേഷ് മാത്യുവിന്റെ വിശുദ്ധരുടെ അവിശുദ്ധ ഇടപാടുകള്‍, ഭൂമിയുടെ പ്രഭുക്കന്മാര്‍ എന്നാല്‍ വിശ്വാസത്തിന്റെ യജമാനന്‍മാരല്ല എന്ന ജോസ് വള്ളിക്കാട്ടിന്റെ ലേഖനം, ഭൂമിയുടെ പേരില്‍ എന്ന പേരില്‍ ഐസി പ്രതിനിധി തയ്യാറാക്കിയ ലേഖനങ്ങളാണ് പ്രസിദ്ധീകരണത്തില്‍ ഉണ്ടായിരുന്നത്. ഇംഗ്ലീഷിലായിരുന്നു ലേഖനങ്ങള്‍. 

കാനോനിക നിയമം അനുസരിക്കാതെയും സുതാര്യമല്ലാത്തതുമായ ഇടപാടാണ് നടന്നതെന്ന് ചീഫ് എഡിറ്റര്‍ സുരേഷ് മാത്യുവിന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇടപാട് അതിരൂപതയെ കേവലം സാമ്പത്തിക പ്രതിസന്ധിയില്‍ മാത്രമല്ല ഗുരുതരമായ ധാര്‍മിക പ്രതിസന്ധിയില്‍ കൂടിയാണ് പെടുത്തിയിരിക്കുന്നതെന്ന സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്ത് പുരോഹിതര്‍ക്ക് അയച്ച സര്‍ക്കുലര്‍ ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കാനോനിക് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് ചില ഇടപാടുകള്‍ നടന്നതെന്ന് ഇടയന്ത്രത്തിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

രൂപതയിലെ ചില പുരോഹിതന്മാര്‍ക്ക് ഔദ്യോഗിക കൗണ്‍സിലുകളെയും കമ്മറ്റികളെയും മറികടന്ന് സുപ്രധാനമായ തീരുമാനങ്ങളെടുക്കാന്‍ എങ്ങനെ സാധിക്കും?  ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഔദ്യോഗിക അതിരൂപതാ സമിതികള്‍ മുന്നോട്ടുവച്ച മാര്‍ഗനിര്‍ഗദേങ്ങളെ മറികടക്കാന്‍ ആരാണ് അവര്‍ക്ക് അവകാശം നല്‍കിയത്? രണ്ട് സഹമെത്രാന്മാരെ പോലും ഇവര്‍ക്ക് മറികടക്കാന്‍ കഴിഞ്ഞതെങ്ങനെ? ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും ഒപ്പു വച്ച ആളായിട്ടു കൂടി വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ട്? ആരാണ് ഈ ഇടപാടിന്റെ യഥാര്‍ഥ ഉപഭോക്താക്കള്‍? ഇടപടിലെ സാമ്പത്തിക ക്രയവിക്രയം സുതാര്യമാക്കിയാല്‍ തന്നെയും വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്ന ധാര്‍മിക വിഷയങ്ങളെ എങ്ങനെ പരിഹരിക്കുമെന്നും ഫാ സുരേഷ് മാത്യു ലേഖനത്തില്‍ ചോദിക്കുന്നു. പ്രസിദ്ധീകരണം തടഞ്ഞ നടപടിയില്‍ ചീഫ് എഡിറ്റര്‍ മേലധികാരികളെ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com