ഭൂമി വിവാദത്തിനിടെ സിറോ മലബാര്‍ സഭയിലെ നിര്‍ണായക സിനഡ് യോഗം ഇന്നുമുതല്‍ ; കര്‍ദിനാള്‍ രാജിസന്നദ്ധത അറിയിച്ചേക്കും..?

സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് ആറുദിവസം നീളുന്ന സിനഡ് യോഗം നടക്കുന്നത്
ഭൂമി വിവാദത്തിനിടെ സിറോ മലബാര്‍ സഭയിലെ നിര്‍ണായക സിനഡ് യോഗം ഇന്നുമുതല്‍ ; കര്‍ദിനാള്‍ രാജിസന്നദ്ധത അറിയിച്ചേക്കും..?

കൊച്ചി : ഭൂമി വില്‍പ്പന വിവാദം സഭയ്ക്ക് അകത്തും പുറത്തും കത്തിനില്‍ക്കുന്നതിനിടെ, സിറോ മലബാര്‍ സഭയിലെ നിര്‍ണായക സിനഡ് യോഗത്തിന് കൊച്ചിയില്‍ ഇന്ന് തുടക്കമാകും. ഇന്നു മുതല്‍ 13 വരെ ആറുദിവസമാണ് സിനഡ് യോഗം നടക്കുന്നത്. സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സിനഡ് നടക്കുന്നത്. 

സഭയുടെ 26 ാമത് സിനഡിന്റെ ആദ്യ സെഷന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് അധ്യക്ഷത വഹിക്കുന്നത്. രാവിലെ പത്തിന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നയിക്കുന്ന ധ്യാനം നടക്കും. തുടര്‍ന്ന് ദിവ്യബലി. ഉച്ചയ്ക്ക് 2.30 നാണ് സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക.

വര്‍ഷത്തില്‍ രണ്ടു തവണ സിനഡ് യോഗം ചേരാറുണ്ടെങ്കിലും, ഇത്തവണ അതിരൂപതയിലെ  ഭൂമി ഇടപാടാണ് സിനഡിനെ നിര്‍ണായകമാക്കുന്നത്. ഭൂമി ഇടപാടിലെ ക്രമേക്കട് യോഗം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വൈദിക സമിതി എറണാകുളം  അങ്കമാലി അതിരൂപതയിലെ, സിനഡില്‍ പങ്കെടുക്കുന്ന 62 മെത്രാന്മാര്‍ക്കും, സിനഡ് സെക്രട്ടറിക്കും കത്തു നല്‍കിയിട്ടുണ്ട്. യോഗത്തിന്റെ അജണ്ടയില്‍ ഭൂമി വില്‍പ്പന വിവാദം  ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഭൂമി വില്‍പ്പനയില്‍ കര്‍ദിനാളിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് സഭ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ തനിക്ക് സംഭവിച്ച സാങ്കേതിക പിഴവുകള്‍ ഏറ്റുപറഞ്ഞ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് യോഗത്തില്‍ മാപ്പ് അപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ കര്‍ദിനാള്‍ രാജി സന്നദ്ധത അറിയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എറണാകുളം നഗരത്തില്‍ കണ്ണായ സ്ഥലങ്ങളിലുള്ള കോടികള്‍ വിലമതിക്കുന്ന സഭയുടെ ഭൂമിയാണ് നിസ്സാര വിലയക്ക് വില്‍പ്പന നടത്തിയത്. 36 പേര്‍ക്ക് സാജു വര്‍ഗീസ് കുന്നേല്‍ എന്നയാളെ ഇടനിലക്കാരനാക്കിയായിരുന്നു ഭൂമി കൈമാറ്റം. 2016 സെപ്റ്റംബര്‍ 1നും അഞ്ചിനുമായി പത്ത് പേര്‍ക്ക് ആദ്യം ഭൂമി വില്‍പ്പന നടത്തിയതിന്റെ രേഖകളാണ് പുറത്ത് വന്നത്. പിന്നീട് 2017 ജനുവരി മുതല്‍ ഓഗസ്റ്റ് 16വരെ മറ്റ് 25 പേര്‍ക്ക് കൂടി ഭൂമി എഴുതി നല്‍കി. ഭൂമി കൈമാറ്റത്തിലൂടെ 28 കോടിരൂപയുടേതെങ്കിലും നഷ്ടം സഭയ്ക്ക് വന്നുവെന്നാണ് ആക്ഷേപം. ഇടപാടില്‍ കര്‍ദിനാളിന് തെറ്റുപറ്റിയെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com