മുഖ്യമന്ത്രി ചെയ്തത് പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരല്‍: രമേശ് ചെന്നിത്തല; കയ്യോടെ പിടിച്ചത് കൊണ്ടാണ് ഉത്തരവ് റദ്ദാക്കി തടിതപ്പിയത്

ദുരിത ബാധിതര്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട പണം ഇത്തരത്തില്‍ യാത്ര നടത്താന്‍ മുഖ്യമന്ത്രി ഉപയോഗിച്ചത് അതീവ ദൗര്‍ഭാഗ്യകരമായി പോയി.
മുഖ്യമന്ത്രി ചെയ്തത് പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരല്‍: രമേശ് ചെന്നിത്തല; കയ്യോടെ പിടിച്ചത് കൊണ്ടാണ് ഉത്തരവ് റദ്ദാക്കി തടിതപ്പിയത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണമെടുത്തത് പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തലസ്ഥാനത്തെത്താന്‍ ദുരിതാശ്വാസ ഫണ്ടിലെ തുക ഉപയോഗിച്ചത് അക്ഷരാര്‍ത്ഥത്തില്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നത് പോലെയാണ്. കയ്യോടെ പിടിച്ചത് കൊണ്ടാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ തടിതപ്പിയത്. എന്നാലും കളവ് കളവല്ലാതാകുന്നില്ല. ദുരിത ബാധിതര്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട പണം ഇത്തരത്തില്‍ യാത്ര നടത്താന്‍ മുഖ്യമന്ത്രി ഉപയോഗിച്ചത് അതീവ ദൗര്‍ഭാഗ്യകരമായി പോയി. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


പ്രകൃതി ക്ഷോഭം മൂലമുള്ള ദുരിതാശ്വാസത്തിനായി വകയിരിത്തിയിരിക്കുന്ന തുകയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്രക്കായി എട്ട് ലക്ഷം രൂപ മുഖ്യമന്ത്രി ചിലവഴിച്ചത്. ഈ മാസം ആറാം തീയതിയാണ് സ്വകാര്യ ഹെലികോപ്റ്റര്‍ കമ്പനിക്ക് പണം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ അത് കയ്യോടെ കണ്ട് പിടിച്ചപ്പോള്‍ ഉത്തരവ് റദ്ദാക്കി തടിയൂരുകയാണ് സര്‍ക്കാര്‍ ചെയ്തത്. അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ ഹെലികോപ്റ്ററിന് പണം ചെലവാക്കിയത് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ വിവാദ ഉത്തരവ് ചീഫ് സെക്രട്ടറി റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഹെലികോപ്ടറ്റര്‍ യാത്രയ്ക്ക് ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണമെടുത്തല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ത്യശ്ശൂരിലെ പാര്‍ട്ടി സമ്മേളനവേദിയില്‍ നിന്നും തലസ്ഥാനത്തെത്താന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്കാണ് ദുരന്തനിവാരണഫണ്ട് ഉപയോഗിച്ചിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനായി എട്ടുലക്ഷം രൂപയാണ് അനുവദിച്ചായിരുന്നു ഉത്തരവ്.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണുവാന്‍ തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ സഞ്ചരിക്കേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 26ന് തൃശൂര്‍ ജില്ലാ സമ്മേളനത്തിന് പുറമെ രണ്ട് പരിപാടികളാണുണ്ടായത്. ഓഖി കേന്ദ്രസംഘമായുള്ള കൂടിക്കാഴ്ചയും മന്ത്രിസഭാ യോഗവും. ഇത് കഴിഞ്ഞ് സമ്മേളനവേദിയിലേക്ക് വീണ്ടും മുഖ്യനമന്ത്രി സഞ്ചരിച്ചത് ഹെലികോപ്റ്ററിലായിരുന്നു. ഈയിനത്തിലാണ് വാടകയായി എട്ടുലക്ഷം രൂപചെലവായത്.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണം ഈടാക്കിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com