ലാവലിന്‍ കേസ് : അപ്പീലുകള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും

ലാവലിന്‍ കേസ് : അപ്പീലുകള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും

കേസില്‍ പിണറായി വിജയനെ തേടിപിടിച്ച് വേട്ടയാടുകയായിരുന്നെന്നാണ്, അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ഉത്തരവിട്ട ഹൈക്കോടതി അഭിപ്രായപ്പെട്ടത്


ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍, കേസിലെ രണ്ടാം പ്രതി കെ ജി രാജശേഖരന്‍നായരുടെ അപ്പീല്‍ എന്നിവയാണ് നേരത്തെ ബുധനാഴ്ച പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേസിലെ മൂന്നാം പ്രതി ആര്‍ ശിവദാസന്‍, നാലാം പ്രതി കസ്തൂരം രംഗ അയ്യര്‍ എന്നിവരുടെ അപ്പീലുകളും അഭിഭാകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

ഇതോടൊപ്പം കേസില്‍ കക്ഷി ചേര്‍ന്ന് മുന്‍കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നല്‍കിയ ഹര്‍ജിയും അഭിഭാഷകന്‍ കോടതിയില്‍ പരാമര്‍ശിച്ചു. തുടര്‍ന്ന് എല്ലാ ഹര്‍ജികളും നാളെ ഒരുമിച്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. കേസില്‍ പിണറായി വിജയനെ തേടിപിടിച്ച് വേട്ടയാടുകയായിരുന്നെന്നാണ്, അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ഉത്തരവിട്ട ഹൈക്കോടതി അഭിപ്രായപ്പെട്ടത്. 

പിണറായി അടക്കം മൂന്നുപേരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി, കെഎസ്ഇബി ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യരുടെയും ശിവദാസന്റെയും പേരിലുള്ള കുറ്റം നിലനില്‍ക്കുമെന്ന് വിധിച്ചിരുന്നു. ഇവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഇതിനെതിരെയാണ് ഇവര്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ചത് അനീതിയാണെന്നാണ് പ്രതികളുടെ വാദം. 

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറാണ് കേസിന് ആസ്പദം. ലാവലിന് കരാര്‍ നല്‍കിയതില്‍ പ്രത്യേക താല്‍പ്പര്യം ഉണ്ടെന്നും, ഇതുവഴി സംസ്താനത്തിന് 374 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com