എകെജിയെ അപകീര്‍ത്തിപ്പെടുത്ത തരത്തില്‍ ഫെയ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞതിനെതിരെ വീണ്ടും പോസ്റ്റിട്ട വിടി ബല്‍റാം എംഎല്‍എക്കെതിരെ ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി.എം മനോജ്. മണ്‍ മറഞ്ഞ നേതാക്കളെ ലൈംഗികച്ചുവയോടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ആ നേതാക്കളെ ഹൃദയത്തിലേറ്റുന്ന തലമുറ വെറുതെ കണ്ടിരിക്കുമെന്ന് കരുതിയോയെന്ന് പിഎം മനോജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
മണ്‍മറഞ്ഞ നേതാക്കളെ ആക്രമിച്ചു; പോരാളികള്‍ക്ക് തണലേകിയ മാതൃത്വത്തെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചു; അതും പോരാഞ്ഞ് ജീവിച്ചിരിക്കുന്ന നേതാവിനെതിരെ ആക്ഷേപം ചൊരിഞ്ഞു. സ്വന്തം പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടും അതിന് വഴങ്ങാതെ തള്ള് തുടരുന്നു. തന്നെ തടയൂ; തല്ലൂ; എറിയൂ എന്ന് മുക്രയിടുന്ന നീലക്കുറുക്കന്റെ ഉദ്ദേശ്യം എന്താണ്? എന്തിനാണയാള്‍ എകെജി യെ വിവാദത്തിലേക്ക് കൊണ്ടുവന്നത്? മനോവൈകൃതമായ പീഡോഫീലിയയെയും പീഡോഫൈല്‍സിനെയും വിശുദ്ധ വല്‍ക്കരിക്കാന്‍ എന്തിന് എ കെ ജിയെയും കേരളത്തിന്റെ പോരാട്ട പൈതൃകത്തെയും നിന്ദ്യമായി ആക്രമിക്കുന്നു? ഗോപാലസേനയ്ക്ക് വഴങ്ങില്ല പോലും. തന്റെ സമ്മതം ആര്‍ക്ക് വേണം? ഇരന്നു വാങ്ങിയ ചീമുട്ടയുടെ ഗന്ധം സഹിക്കാതെ മോങ്ങേണ്ടി വരുന്നത് ആരുടെ കര്‍മ്മഫലമാണ്? മണ്‍മറഞ്ഞ നേതാക്കളെ ലൈംഗികച്ചുവയോടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ആ നേതാക്കളെ ഹൃദയത്തിലേറ്റുന്ന തലമുറ വെറുതെ കണ്ടിരിക്കുമെന്ന് കരുതിയോ? പിഎം മനോജ് ചോദിക്കുന്നു.
താങ്കളും താങ്കളുടെ പടയും കഴിഞ്ഞ ദിവസങ്ങളില്‍ സ്വന്തം പ്ലേ ഗ്രൗണ്ടായ സോഷ്യല്‍ മീഡിയയില്‍ എകെജിയെയും സുശീലയെയും കുറിച്ച് നടത്തിയ പ്രചാരണങ്ങള്‍ ഒന്ന് റീവൈന്‍ഡ് ചെയ്ത് നോക്കുക. അതിനെ നേരിടാന്‍ പ്രത്യേക ഗോപാലസേനയൊന്നും വേണ്ട. കിട്ടിയതിന് മോങ്ങരുത്. അതിനുള്ളത് കിട്ടിയിട്ടില്ല. കൂടുതല്‍ കിട്ടാതെ നോക്കാന്‍ താങ്കള്‍ എകെ ജിക്കെതിരായി ഉന്നയിച്ച ആരോപണം തെളിയിക്കണം; അതിനു കഴിയുന്നില്ലെങ്കില്‍ മാപ്പു പറയണം. സഹികെട്ട് ജനങ്ങള്‍ നടത്തിയ പ്രതിഷേധം നിയമം ലംഘിച്ചെങ്കില്‍ അത് നിയമ പാലകരും കോടതിയും നോക്കട്ടെ. അവിടെയും പ്രേരണക്കുറ്റം കുഷ്ഠം ബാധിച്ച താങ്കളുടെ മനസ്സിന്റേതാണ്. അതിന് ചീമുട്ട ശിക്ഷ കൊണ്ട് ഫലമില്ല; താങ്കളെ തിരുത്തിക്കാന്‍ ത്രാണിയുള്ള ഒരു നേതാവും കോണ്‍ഗ്രസിലില്ല എന്നതിലാണ് സഹതാപം, മനോജ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ