ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും ; പിണറായിയെ കുറ്റവിമുക്തനാക്കിയത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമെന്ന് സിബിഐ

കേസില്‍ സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. എസ്. നരസിംഹയാണ് സുപ്രീംകോടതിയില്‍ ഹാജരാകുക
ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും ; പിണറായിയെ കുറ്റവിമുക്തനാക്കിയത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമെന്ന് സിബിഐ

ന്യൂഡല്‍ഹി : ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണ, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലും പ്രതികളായ കസ്തൂരി രംഗ അയ്യര്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ അപ്പീലുമാണ് കോടതി പരിഗണിക്കുന്നത്. ഇതോടൊപ്പം വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും. 

ഇന്നലെ കേസ് മാറ്റിവെക്കാന്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്, അപ്പീലുകള്‍ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്. അഴിമതി കേസില്‍ വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കിയത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവിന് വിരുദ്ധമാണെന്നാണ് സിബിഐയുടെ വാദം. പിണറായി വിജയനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും, വസ്തുതകള്‍ പരിശോധിക്കാതെയുള്ള ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നും സിബിഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ സുപ്രീംകോടതിയില്‍ സിബിഐക്ക് വേണ്ടി ഇനി ഹാജരാകുക അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. എസ്. നരസിംഹയാണ്.

അതേസമയം ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ത സമീപനം സ്വീകരിച്ചത് അനീതിയാണെന്നാണ് പ്രതികളായ കസ്തൂരം രംഗ അയ്യര്‍, ശിവദാസന്‍ എന്നിവരുടെ വാദം. കേസില്‍ മൂന്നും നാലും പ്രതികളാണ് ശിവദാസനും കസ്തൂരി രംഗ അയ്യരും.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറാണ് കേസിന് ആസ്പദം. ലാവലിന് കരാര്‍ നല്‍കിയതില്‍ പ്രത്യേക താല്‍പ്പര്യം ഉണ്ടെന്നും, ഇതുവഴി സംസ്ഥാനത്തിന് 374 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com