ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയവന്‍ സിപിഎമ്മുകാരനല്ല; കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍

കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചതാണ്, തലമുറകളായി കോണ്‍ഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാന്‍ പോകാത്തത് കൊണ്ട് നേതാവായില്ല
ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയവന്‍ സിപിഎമ്മുകാരനല്ല; കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍

തിരുവനന്തപുരം: സഹോദരന്റെ മരണത്തിനു പിന്നിലെ വസ്തുതകള്‍ പുറത്ത് കൊണ്ട് വരണമെന്നാവശ്യപെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധിച്ചത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. താന്‍ കോണ്‍ഗ്രസിന്റെയും വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളുടെയും സജീവപ്രവര്‍ത്തകനാണെന്നു ചൂണ്ടിക്കാട്ടി കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡാണ് രംഗത്തെത്തിയത്. 

ആന്‍ഡേഴ്‌സന്റെ ഫേസ് ബുക്ക് പോസ്റ്റും ലൈവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.സെക്രട്ടറിയേറ്റിന് മുന്നിലെ ശ്രീജിത്തിന്റെ സമര സ്ഥലത്തേക്ക് എത്തിയ ചെന്നിത്തലയെ പഴയ നിലപാട് ഓര്‍മ്മിപ്പിച്ച് ഇരട്ടത്താപ്പ് തുറന്നുകാട്ടുകയായിരുന്നു ആന്‍ഡേഴ്‌സണ്‍. ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണു ശ്രീജിത്തിന്റെ സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതെന്നും അതിനു ശേഷം തന്നോടൊപ്പം ചെന്നിത്തലയെ കാണാനെത്തിയ ശ്രീജിത്തിനെ ചെന്നിത്തല പരിഹസിച്ച കാര്യവും ആന്‍ഡേഴ്‌സണ്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. ഇതോടെ ആവശ്യമില്ലാതെ സംസാരിക്കരുത് എന്ന് ചെന്നിത്തല ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് ആദ്യം സോഷ്യല്‍മീഡിയയില്‍ വൈറലായത്.

തുടര്‍ന്ന് സമരപ്പന്തലില്‍ നിന്നും മടങ്ങിയ ചെന്നിത്തല തനിക്കെതിരെ പ്രതിഷേധിച്ചത് കൂലിത്തല്ലുകാരനാണെന്ന ആരോപണവുമായി രംഗത്തെത്തി. ഇയാള്‍ സിപിഎം അനുകൂല ചാനലിലെ ജീവനക്കാരനാണെന്നതുള്‍പ്പെടെയുള്ള പ്രചരണവും നടന്നു.തുടര്‍ന്നാണ് മറുപടിയുമായി ആന്‍ഡേഴ്‌സണ്‍ തന്നെ ഫേസ് ബുക്കിലൂടെ രംഗത്തെത്തിയത്. 

സുഹൃത്തുക്കളെ എന്നെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാന്‍ അങ്ങയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാര്‍ത്ഥി യുവജന സമരങ്ങളില്‍ ഞാന്‍ അങ്ങയുടെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച് ധാരാളം Police
മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്, അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്.. എന്റെ അപ്പ ഉള്‍പ്പടെയുള്ളവര്‍ അങ്ങയുടെ പാര്‍ട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്, കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചതാണ്, തലമുറകളായി കോണ്‍ഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാന്‍ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാന്‍ പറ്റിയില്ല എന്നത് സത്യം, ഞാന്‍ ശ്രീജിത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ നേരില്‍ വന്ന് കണ്ടപ്പോള്‍ കിട്ടിയ മറുപടി ഞാന്‍ ബഹുമാനത്തോടെയുമാണ് ഓര്‍മ്മിപ്പിച്ചത്, നിലവാരം കുറഞ്ഞ രീതിയില്‍ എനിക്ക് മറുപടി തന്നപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞതില്‍ വിറളി പൂണ്ടത് എന്തിന് ? ഞാന്‍ പറഞ്ഞതില്‍ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്, തെറ്റ് ആരു ചെയ്താലും ഞാന്‍ ചോദിയ്ക്കും, സ്വന്തം തെറ്റ് മറയ്ക്കാന്‍ എന്നെ കൂലിത്തല്ല് കാരന്‍ എന്ന് വിളിച്ച താങ്കള്‍ സ്വയം ലജ്ജിക്കുക കാരണം ഞാന്‍ എന്റെ ജന്മനാട്ടില്‍ കോണ്‍ഗ്രസ്സിനും ഗടഡ വിനും വേണ്ടിയാണ് തല്ല് കാരനായതും കേസുകള്‍ നേരിട്ടതും സംശയമുണ്ടെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിളിച്ചു ചോദിക്കുക, ഞാന്‍ എനിക്ക് കഴിവ് ഉള്ളത് കൊണ്ടാണ് കൈരളി ടി വിയ്ക്ക് വേണ്ടി പ്രോഗ്രാമുകള്‍ ചെയ്ത് കൊടുത്തത്... കോണ്‍ഗ്രസ്സ് നേതാവ് ആര്‍.ശങ്കറിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കിയ ക്യാമറാമാനും സംവിധായകനും ഞാനാണ് എന്നിട്ടും കോണ്‍ഗ്രസ്സിന്റെ ചാനല്‍ മുതലാളിമാരുടെ കണ്ണ് അടഞ്ഞിരിക്കയായിരുന്നു. എന്തായാലും നിങ്ങളില്‍ സത്യസന്ധനായ ഒരു പൊതു പ്രവര്‍ത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം... ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല. എന്നെ ഫോണിലും അല്ലാതെയും തെറി വിളിച്ചവരോടും വിളിപ്പിച്ചവരോടും ഒരു ലോഡ് പുശ്ചം. ഒരു കാര്യം കൂടി ശാസ്താംകോട്ട ഡിബി കോളേജില്‍ ഞാന്‍ പിടിച്ച കൊടിയുടെ നിറം ചുവപ്പായിരുന്നില്ല കൊടി പിടിച്ചതിന്റെ പേരില്‍ എന്റെ ശിരസ്സ് പൊട്ടിയൊഴുകിയ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു. അതിന്റെ പേരില്‍ ശാസ്താംകോട്ടയില്‍ ഹര്‍ത്താല്‍ നടത്തിയവര്‍ പിടിച്ചത് മൂവര്‍ണ്ണക്കൊടിയായിരുന്നു. ജയ് ഹിന്ദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com